വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിന തടവ്

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിന തടവ്


കൊച്ചി:  മദ്രസയില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വര്‍ഷം കഠിന തടവും 1,15,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീനെയാണ് (27) കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം പിള്ളയുടോതാണ് വിധി.

2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയുടെ ടെറസിന്റെ മുകളിലും പ്രാര്‍ഥനാമുറിയിലും വച്ചായിരുന്നു പീഡനം നടന്നത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 2022 ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.

അഞ്ച് വകുപ്പുകളിലായാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ട് വകുപ്പുകളില്‍ അഞ്ച് വര്‍ഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

സിഐ ആയിരുന്ന കേഴ്സണ്‍ വി മാര്‍ക്കോസ്, എസ്‌ഐമാരായ സിഎ ഇബ്രാഹിംകുട്ടി, പിഎ സുബൈര്‍, എഎസ്‌ഐ ഇ.എസ് ബിന്ദു, സീനിയര്‍ സിപിഒ എആര്‍ ജയന്‍, സിപിഒ ഇന്‍ഷാദ പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.