കേരളത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാനുള്ള പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടെന്ന് നന്ദകുമാര്‍

കേരളത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാനുള്ള പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടെന്ന് നന്ദകുമാര്‍


ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാന്‍ വേണ്ടി നൂറ് കോടി രൂപയുമായി പുറപ്പെട്ട ഹവാലക്കാരന്‍ രാജ്യം വിട്ടെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. ഓരോ സ്ഥാനാര്‍ഥിക്കും അഞ്ച് കോടി രൂപ വീതമായിരുന്നു നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെത്തുന്നതിനു മുമ്പ് അയാള്‍ രാജ്യം വിടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കയ്യില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങിച്ചെന്നും തിരികെ നല്‍കിയല്ലെന്നും നന്ദകുമാര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ അനില്‍ ആന്റണിക്കെതിരെയും ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളടക്കം നിരത്തിയാണ് നന്ദകുമാര്‍ രംഗത്തെത്തിയത്.

തന്റെ പണം നല്‍കണമെന്ന് ശോഭ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞുവെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നല്‍കാമെന്നാണ് മറുപടി കിട്ടിയതെന്നും നന്ദകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചു പണമില്ലാതാക്കി. ഇപ്പോള്‍ കേരളത്തില്‍ ബി ജെ പിക്കും പണമില്ലാതായിരിക്കുകയാണ്. കാരണം കേരളത്തിലേക്കയച്ച പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടിരിക്കുകയാണ്. ഓരോ സ്ഥാനാര്‍ഥിക്കും അഞ്ച് കോടി വീതമാണ് എത്തിച്ചത്. ഇത് എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.