270 കിലോ ഗ്രാം ഉയര്‍ത്തുന്നതിനിടയില്‍ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണു; സ്വര്‍ണമെഡല്‍ ജേതാവിന് ദാരുണാന്ത്യം

270 കിലോ ഗ്രാം ഉയര്‍ത്തുന്നതിനിടയില്‍ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണു; സ്വര്‍ണമെഡല്‍ ജേതാവിന് ദാരുണാന്ത്യം


ജയ്പൂര്‍: ജൂനിയര്‍ നാഷണല്‍ ഗെയിംസില്‍ പവര്‍ ലിഫ്റ്റില്‍ സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. 270 കിലോ ഗ്രാം പരിശീലിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണാണ് രാജസ്ഥാന്‍ സ്വദേശിയായ യാഷ്തിക മരിച്ചത്. 17 വയസ്സായിരുന്നു.

വെയിറ്റ് ബാര്‍ വീണ് കഴുത്തൊടിയുകയായിരുന്നു. ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പരിശീലകന്റെ നിരീക്ഷണത്തില്‍ 270 കിലോ സ്‌ക്വാട്ടിന് തയാറെടുക്കുകയായിരുന്നു യാഷ്തിക. ബാര്‍ തോളിലെടുത്തെങ്കിലും ഇവര്‍ക്ക് ബാലന്‍സ് ചെറ്റി. ഗ്രിപ്പില്‍ നിന്ന് തെന്നിയ ബാര്‍ അവരുടെ കഴുത്തില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പരിശീലകനും പരിക്കേറ്റു. പരിശീലകനും മറ്റുള്ളവരും ചേര്‍ന്ന് ബാര്‍ മാറ്റി കുട്ടിക്ക് സിപിആര്‍ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനായില്ല.

അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ കുടുംബം പരാതി നല്‍കിയില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ, 29ാമത് രാജസ്ഥാന്‍ സ്റ്റേറ്റ് സബ്-ജൂനിയര്‍ ആന്‍ഡ് സീനിയര്‍ പുരുഷ-വനിതാ എക്വിപ്പ്ഡ് ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പില്‍ അടുത്തിടെ സ്വര്‍ണ്ണ മെഡല്‍ നേടിയ യഷ്തിക പവര്‍ലിഫ്റ്റിംഗിലെ വളര്‍ന്നുവരുന്ന താരമായിരുന്നു. ഗോവയില്‍ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പില്‍ എക്വിപ്പ്ഡ് വിഭാഗത്തില്‍ സ്വര്‍ണ്ണവും ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.