അറ്റ്‌ലാന്റ: ജയത്തിനരികെ എത്തിയ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഫൈനല്‍ സ്വപ്‌നം അവസാന ഏഴ് മിനിറ്റിലെ അര്‍ജന്റീനയുടെ ഇരട്ടഗോളില്‍ തകര്‍ന്നു. രണ്ടാം സെമിഫൈനലില്‍ 2-1ന്റെ നാടകീയ വിജയവുമായി അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി.
ഇഞ്ചുറി ടൈമില്‍ പകരക്കാരനായ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. 85-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് നേടിയ മികച്ച ഗോളിലൂടെ അര്‍ജന്റീന സമനില പിടിച്ചിരുന്നു. ഇരു ഗോളുകള്‍ക്കും വഴിയൊരുക്കിയത് നായകന്‍ ലയണല്‍ മെസിയായിരുന്നു.
55-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തിയിരുന്നു. 1966ന് ശേഷം ആദ്യമായും യൂറോപ്പിന് പുറത്തുള്ള ആദ്യ ലോകകപ്പ് ഫൈനലിലേക്കും ഇംഗ്ലണ്ട് കടക്കുമെന്ന് തോന്നിക്കുന്നതായിരുന്നു മത്സരം. എന്നാല്‍ ലീഡ് നേടിയശേഷം പ്രതിരോധത്തിലേക്ക് ഒതുങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.
ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് നിരവധി മികച്ച സേവുകള്‍ നടത്തി ടീമിനെ മത്സരത്തില്‍ നിലനിര്‍ത്തിയെങ്കിലും അര്‍ജന്റീനയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഒടുവില്‍ പ്രതിരോധം തകര്‍ന്നു. അര്‍ജന്റീന രണ്ട് തവണ പോസ്റ്റിലും പന്തടിച്ച ശേഷമാണ് അവസാന നിമിഷങ്ങളില്‍ വിജയഗോള്‍ കണ്ടെത്തിയത്.
ജൂലൈ 19ന് ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിനിനെ നേരിടും. ലയണല്‍ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരവും ഇതായിരിക്കും.
അതേസമയം, ചരിത്രനേട്ടത്തിനരികെ എത്തിയിട്ടും അത് കൈവിട്ടതിന്റെ നിരാശയോടെയാണ് ഇംഗ്ലണ്ട് ലോകകപ്പിനോട് വിടപറയുന്നത്. മത്സരത്തിനിടെ പരിശീലകന്‍ തോമസ് ടൂഷല്‍ നടത്തിയ തന്ത്രപരമായ മാറ്റങ്ങളും പകരക്കാരെ ഇറക്കിയ തീരുമാനങ്ങളും ഇത്തവണ ഫലം കണ്ടില്ല.
