2026 ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2026 ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ടൂര്‍ണമെന്റായിരിക്കുമെന്ന് സ്ഥിരീകരിച്ചു.

ക്ലബ്, രാജ്യതല മത്സരങ്ങള്‍ ഉള്‍പ്പെടെ 953 ഗോളുകളാണ് 40കാരനായ റൊണാള്‍ഡോ നേടിയത്. 2026  കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിലാണ് നടക്കുക. റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പായിരിക്കും 2026ലേത്. 

സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ 2026 ലോകകപ്പ് അവസാനത്തേതാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍ റൊണാള്‍ഡോ പറഞ്ഞത് തീര്‍ച്ചയായും അതെ എന്നും അന്ന് തനിക്ക് 41 വയസായിരിക്കുമെന്നും അതുകൊണ്ട് അത് വലിയ ടൂര്‍ണമെന്റിലെ തന്റെ അവസാന നിമിഷമായിരിക്കും എന്നു തോന്നുന്നുവെന്നും എന്നുമായിരുന്നു. 

ഇപ്പോള്‍ സൗദി അറേബ്യയിലെ അല്‍ നസര്‍ ക്ലബിനായി കളിക്കുന്ന റൊണാള്‍ഡോ പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവെന്റസ് എന്നീ പ്രമുഖ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള റൊണാള്‍ഡോ കഴിഞ്ഞ ആഴ്ചയാണ് താന്‍ ഉടന്‍ വിരമിക്കുമെന്ന് പറഞ്ഞത്. 

യൂറോ 2016ല്‍ പോര്‍ച്ചുഗലിന് ചരിത്രവിജയം സമ്മാനിച്ച റൊണാള്‍ഡോയുടെ കരിയറില്‍ ഇപ്പോഴും ലോകകപ്പ് ട്രോഫി മാത്രമാണ് ഇല്ലാത്തത്.

റോബര്‍ട്ടോ മാര്‍ട്ടിനെസ് പരിശീലിപ്പിക്കുന്ന പോര്‍ച്ചുഗല്‍ 2026 ലോകകപ്പിനുള്ള യോഗ്യത ഇതുവരെ ഉറപ്പാക്കിയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച അയര്‍ലണ്ടിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ലോകകപ്പ് പ്രവേശനം ഉറപ്പാക്കാനാകും.