ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രോത്സവം

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രോത്സവം


ഡാലസിലെ  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പത്താമത് പ്രതിഷ്ഠാദിനവാര്‍ഷികത്തോടനുബന്ധിച്ചു ഗംഭീര ആഘോഷങ്ങളാണ്  ഈ വര്‍ഷം നടത്തപ്പെട്ടത്. മെയ് 15ന് ഗണപതി ഹോമം, ശുദ്ധി പൂജകളോടെ തുടക്കംകുറിച്ച്, ഉദയാസ്തമന പൂജ, കലശാഭിഷേകം, നവകാഭിഷേകം, കളഭം, പറയിടല്‍, അന്‍പൊലി, ഭഗവതി സേവ എന്നീ പൂജകളിലൂടെ തുടര്‍ന്ന്  പൊങ്കാലയിലാണ് അവസാനിച്ചത്. ക്ഷേത്ര തന്ത്രി  കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ മാര്‍ഗ്ഗ നിര്‍ദേശത്താല്‍, കാരക്കാട്ടു പരമേശ്വന്‍ തിരുമേനി, കല്ലൂര്‍ വാസുദേവന്‍ തിരുമേനി, സൂരജ് തിരുമേനി,  പുളിയപടമ്പ വിനേഷ് തിരുമേനി എന്നിവര്‍ പൂജാദികര്‍മ്മങ്ങളില്‍ പങ്കാളികളായി.

മെയ് 28ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി നെറ്റിപ്പട്ടം കെട്ടിയ ജഗവീരന്റെ മുകളില്‍ ഉത്സവമൂര്‍ത്തിയുടെ തിരുഃഎഴുന്നള്ളത്ത് നടന്നു. പല്ലാവൂര്‍  ശ്രീധരന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളവും, കേളിയും, പഞ്ചാരിമേളവും അവതരിപ്പിച്ചത്.  അനേകം കലാകാരന്മാര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കലാപരിപാടികള്‍ അവതരിപ്പിക്കാനായി  എത്തിയിരുന്നു. മെയ് 30ന് അരങ്ങിലെത്തിയ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം ശ്രോതാക്കളെ ഭക്തിയുടെ മായാലോകത്തെത്തിച്ചു. ഓട്ടംതുള്ളല്‍ എന്ന കലാരൂപത്തിന്റെ സാദ്ധ്യതകള്‍ സര്‍വ്വവും പ്രകടിപ്പിച്ചുകൊണ്ട്,  അത്യുജ്ജല പ്രകടനം  അമ്പലപ്പുഴ സുരേഷ് വര്‍മ്മ കാഴ്ച വച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ അത്ഭുതസ്തബ്ധരായി. അദ്ദേഹത്തെ പിന്തുണക്കാന്‍, ശിവദേവും, ഹരികൃഷ്ണനും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. സോപാന സംഗീതവും, ഓട്ടംതുള്ളലും കാണികളുടെ  മുക്തകണ്ഠപ്രശംസയാണ് ഏറ്റുവാങ്ങിയത്.

ഭരതകല തീയേറ്റേഴ്‌സും, ലിറ്റ് ദി വേ ചാരിറ്റിയും സംയുക്തമായി രൂപപ്പെടുത്തിയ എഴുത്തച്ഛന്‍ എന്ന ചരിത്ര നാടകം ഈ വര്‍ഷത്തെ ക്ഷേത്രോത്സവത്തിന് മാറ്റുകൂട്ടി. ബഹുജന പങ്കാളിത്തം കൊണ്ടും. വൈവിധ്യമാര്‍ന്ന  കലാപരിപാടികളാലും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന വാര്‍ഷികാഘോഷങ്ങള്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്ന എല്ലാ ഭക്തജങ്ങള്‍ക്കും, കലാസ്വാദകര്‍ക്കും വേണ്ടി വിപുലമായ തട്ടുകടയും ക്ഷേത്ര ഭാരവാഹികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്രയും വിപുലമായ പരിപാടികള്‍ ക്രമീകരിച്ചത്, പ്രസിഡന്റ് വിപിന്‍ പിള്ള, സെക്രട്ടറി ജലേഷ് പണിക്കര്‍, ട്രസ്റ്റി ചെയര്‍ സതീഷ് ചന്ദ്രന്‍, ട്രസ്റ്റി  വൈസ് ചെയര്‍ രമണി കുമാര്‍, കള്‍ച്ചറല്‍  കോര്‍ഡിനേറ്റര്‍ ഹെന വിനോദ്, യൂത്ത് കോര്‍ഡിനേറ്റര്‍ സുജാ മനോജ് എന്നിവരടങ്ങുന്ന 16 അംഗ ജോയിന്റ് കമ്മറ്റിയുടെയും വോളന്റീര്‍സിന്റെയും  കഠിനപ്രയത്‌നത്തിലൂടെ ആയിരുന്നു. ക്ഷേത്രത്തിലെ ബലിക്കല്‍പുരയുടെയും പതിനെട്ടാം പടിയുടെയും പണികള്‍ പൂര്‍ത്തിയായി വരുന്നതോടു കൂടി ഒരുപാടു ഭക്തജനങ്ങള്‍ നോര്‍ത്ത് ടെക്‌സസിലെ ഈ മഹാക്ഷേത്രത്തിലേക്കു വന്നു ചേരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു