ഇന്ത്യ- യു എസ് ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിനകം

ഇന്ത്യ- യു എസ് ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിനകം


വാഷിങ്ടണ്‍: ഇന്ത്യ- അമേരിക്ക ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിനകം പ്രഖ്യാപിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന കാര്യങ്ങില്‍ ഇതിനകം ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയെന്നാണ് കേന്ദ്ര വാണിജ്യ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കരാറിന് അന്തിമ രൂപം നല്‍കുന്നതിന് വാണിജ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വാഷിങ്ടണിലുണ്ട്. കൃഷി, ഓട്ടോമൊബൈല്‍, വ്യാവസായിക ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ഇടക്കാല കരാറുള്ളത്. 

ട്രംപിന്റെ തീരുവ നടപ്പാക്കല്‍ ജൂലൈ ഒന്‍പതിനാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ചില ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്‍പത് വരെ ഈ തീരുവ താത്ക്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ തിയ്യതി അവസാനിക്കുന്നതിനു മുമ്പ് കരാര്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇന്ത്യയുടെ പ്രധാന ആവശ്യം 26 ശതമാനം തീരുവ പൂര്‍ണമായും ഒഴിവാക്കുകയെന്നതാണ്. പത്ത് അടിസ്ഥാന തീരുവകളാണ് നിലവിലുള്ളത്. ഇരു രാജ്യങ്ങളും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമായി ഇടക്കാല കരാറിലേയ്ക്ക് കടക്കുകയാണെന്നും ഒക്‌ടോബറിനുള്ളില്‍ വ്യാപാര കരാര്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.