ദേശീയ പൗരത്വ ഡേറ്റ തയ്യാറാക്കാന്‍ ട്രംപ് ഭരണകൂടം

ദേശീയ പൗരത്വ ഡേറ്റ തയ്യാറാക്കാന്‍  ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: ദേശീയ പൗരത്വ ഡേറ്റാ വ്യവസ്ഥ വികസിപ്പിച്ച് ട്രംപ് ഭരണകൂടം. 'സിസ്റ്റമാറ്റിക് ഏലിയന്‍ വെരിഫിക്കേഷന്‍ ഫോര്‍ എന്റൈറ്റില്‍മെന്റ്‌സ്' (സേവ്) എന്നറിയപ്പെടുന്ന സംവിധാനം 1980-കളില്‍ സംസ്ഥാന- ഫെഡറല്‍ ഏജന്‍സികള്‍ നിയമവിധേയമായി അമേരിക്കയില്‍ താമസിക്കുന്ന വിദേശികളുടെ കുടിയേറ്റ നില പരിശോധിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ ഡേറ്റാ ബേസുകളുടെ ശൃംഖലയാണിത്. ഇതിലൂടെയാണ് സര്‍ക്കാറിന്റെ സേവനങ്ങള്‍ക്ക് അപേക്ഷകര്‍ അര്‍ഹരാണോ എന്ന് ഏജന്‍സികള്‍ പരിശോധിച്ചിരുന്നത്. 

തങ്ങളുടെ പട്ടികയിലുള്ള വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കാന്‍ ചില തരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സവ് ഉപയോഗിച്ചിരുന്നു. ഒരു വ്യക്തി പൗരത്വം നേടി വോട്ട് അവകാശം ലഭിച്ചിട്ടുണ്ടോ അല്ലയോ എന്ന് സ്ഥിരീകരിക്കാനോ പൗരത്വ രേഖയൊന്നും കണ്ടെത്തിയില്ലെങ്കില്‍ വോട്ടറുമായി ബന്ധപ്പെട്ട് സ്ഥിതി ഉറപ്പാക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സേവ് വഴി പുതിയ കുടിയേറ്റ ഡേറ്റ ലഭിക്കുമായിരുന്നു.  

ഈ സംവിധാനം വഴി സംസ്ഥാന- പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാര്‍ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എന്ന് എളുപ്പത്തില്‍ ഉറപ്പാക്കാന്‍ സഹായിക്കും. എന്നാല്‍ പൊതുവായ ചര്‍ച്ചകളിലൂടെയല്ലാതെയും വേഗത്തിലും വികസിപ്പിച്ചെടുത്തതിനാല്‍ ഇതിന് മറ്റെന്തെല്ലാം ഉപയോഗങ്ങളുണ്ട് എന്നതിനെക്കുറിച്ച് ചില ഉദ്യോഗസ്ഥര്‍ ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.  

ദേശീയ പൗരത്വ പട്ടികയില്ലാത്തതിനാല്‍ സംസ്ഥാന പട്ടികകള്‍ താരതമ്യം ചെയ്യാന്‍ കഴിയാത്ത കാര്യം പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുണ്ടായിരുന്നു. പട്ടിക ഇല്ലാത്തതിനാല്‍  വോട്ടര്‍മാരുടെ പൗരത്വം സ്ഥിരീകരിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ പോലുള്ള രേഖകള്‍ ആവശ്യപ്പെടേണ്ടി വന്നിരുന്നു. ഇത് ദശലക്ഷക്കണക്കിന് പേര്‍ക്ക് വോട്ട് അവകാശം നഷ്ടപ്പെടുത്താനിടയാക്കുമായിരുന്നു. അതല്ലെങ്കില്‍ വ്യത്യസ്ത ഡേറ്റാ സ്രോതസ്സുകളാണ് ഉപയോഗപ്പെടുത്തേണ്ടി വന്നിരുന്നത്. 

പത്തിലൊന്ന് വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പൗരത്വ രേഖ എളുപ്പത്തില്‍ കാണിക്കാന്‍ സാധിക്കുമായിരുന്നില്ല. 

ഇപ്പോള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വൈറ്റ് ഹൗസിന്റെ ഗവണ്‍മെന്റല്‍ എഫിഷ്യന്‍സി വിഭാഗവുമായി (ഡോജ്) ചേര്‍ന്ന് പുതിയ വഴി കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, കുടിയേറ്റ ഡേറ്റാബേസുകള്‍ ഉപയോഗിച്ച് സംസ്ഥാന- കൗണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയില്‍ ജനിച്ചവരുടേയും പൗരത്വം നേടിയവരുടേയും ആകെ വോട്ടര്‍ പട്ടിക പെട്ടെന്ന് പരിശോധിക്കാന്‍ സഹായിക്കുന്ന നവീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത്തരം സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല.  അമേരിക്ക പൗരത്വ രേഖ തയ്യാറക്കലി അടുക്കുന്നു എന്നത് വലിയൊരു മാറ്റമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു കേന്ദ്രീകൃത ദേശീയ ഡേറ്റാബേസ് രാജ്യം നേരത്തെ സ്വീകരിച്ചിരുന്നില്ല.  ഫെഡറല്‍ സര്‍ക്കാരിന്റെ വന്‍തോതിലുള്ള ഡേറ്റ ഏകീകരണത്തെ പരമ്പരാഗതമായി എതിര്‍ത്തിരുന്ന സ്വകാര്യതാ വിദഗ്ധരേയും രാഷ്ട്രീയ സംരക്ഷണവാദികളേയും പരിഗണിക്കുമ്പോള്‍ അമേരിക്കക്കാരുടെ വ്യക്തിപരമായ വിവരങ്ങളുടെ കേന്ദ്രീകൃത ദേശീയ ഡേറ്റാബേസ് സെന്‍സിറ്റീവ്  വിഷയമായാണ് കണക്കാക്കപ്പെട്ടിരുന്നത്.  

എന്നാല്‍ ഇത്തരത്തിലുള്ള മാറ്റം പൊതുപ്രക്രിയയിലൂടെയല്ലാതെ നടക്കുന്നത് നിയമ വിദഗ്ധരില്‍ ആശങ്കയുണ്ടാക്കു്‌നുണ്ട്. 

പൊതു രംഗത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ഇതെന്നാണ് നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ലിറ്റിഗേഷന്‍ ഡയറക്ടര്‍ ജോണ്‍ ഡേവിസണ്‍ പറയുന്നത്. പൊതുവായ വിധി, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പങ്കാളിത്തം, പൊതു അഭിപ്രായം നല്‍കാനുള്ള അവസരങ്ങള്‍ എന്നിവ ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. 

അമേരിക്കക്കാരുടെ വ്യക്തിഗത ഡേറ്റ പുതിയ വിധങ്ങളില്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുന്‍കൂട്ടി പൊതു അറിയിപ്പ് നല്‍കുന്നത് ഉള്‍പ്പെടെ നിശ്ചിത നടപടിക്രമങ്ങള്‍ ഫെഡറല്‍ ഏജന്‍സികള്‍ പാലിക്കേണ്ടതുണ്ട്.  

യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ സ്‌കൂള്‍ ഓഫ് ലോ പ്രൊഫസറും സ്വകാര്യതാ വിദഗ്ധയുമായ  ഡാനിയേല്‍ സിട്രോണ്‍ ഈ ഡാറ്റ ശേഖരണ പദ്ധതിയെ മുടിക്ക് തീ പിടിച്ച പോലെ എന്നാണ് വിശേഷിപ്പിച്ചത്. ഈ പദ്ധതി തന്നെ നിയമവിധേയമാണോ എന്ന് അവര്‍ക്ക് സംശയങ്ങളുണ്ടെന്നും വിശദമാക്കി.

പുതിയ സംവിധാനത്തെക്കുറിച്ച് ഇനിയും നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. ഏതൊക്കെ സംസ്ഥാനങ്ങള്‍ ഇത് എങ്ങനെ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നു, എന്ത് തരം ഡേറ്റാ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നു, ഇതിലൂടെ ലഭിക്കുന്ന ഡേറ്റ എത്രമാത്രം വിശ്വസനീയമാണ് തുടങ്ങിയ കാര്യങ്ങളാണിത്. സിസ്റ്റത്തിനായി ഉപയോഗപ്പെടുത്തിയ ശേഷം വോട്ടര്‍ രേഖകള്‍ എന്തുചെയ്യാനാണ് ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നതും അജ്ഞാതമാണ്.  

ഡേറ്റ താരതമ്യപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രം മുന്‍ തെരഞ്ഞെടുപ്പുകള്‍ക്കുണ്ട്. മിക്കപ്പോഴും വ്യാജ വിവരങ്ങള്‍ കയറിക്കൂടുകയോ അത് അര്‍ഹരായ വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കുകയോ ചെയ്തിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകൂടം സമാനമായ ഒരു ഡേറ്റാ പദ്ധതി തുടങ്ങാന്‍ ശ്രമിച്ചെങ്കിലും മിക്ക സംസ്ഥാനങ്ങളും തങ്ങളുടെ വോട്ടര്‍ ഡേറ്റ പങ്കിടാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയും ചെയ്തു. 

പൗരന്മാരല്ലാത്തവര്‍ വ്യാപകമായി വോട്ട് ചെയ്യുന്നു എന്ന ട്രംപിന്റെ തെറ്റായ പ്രസ്താവനകള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സേവ് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. 

തങ്ങളുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ പട്ടികകളുമായി താരതമ്യം ചെയ്യാന്‍ ഒരിക്കലും അമേരിക്കന്‍ പൗരന്മാരുടെ പട്ടിക ഉണ്ടായിരുന്നില്ല എന്ന് ബൈപാര്‍ട്ടിസണ്‍ പോളിസി സെന്ററിലെ ഇപ്പോഴത്തെ സീനിയര്‍ ഫെലോയും വാഷിംഗ്ടണ്‍ സംസ്ഥാനത്തിന്റെ മുന്‍ റിപ്പബ്ലിക്കന്‍ സെക്രട്ടറിയുമായ കിം വൈമന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങളുടെ സമഗ്രമായ ദേശീയ ഡേറ്റാബേസ് തയ്യാറാക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് ഏതാനും മാസങ്ങള്‍ മാത്രം മതിയാകുമെന്ന് തോന്നുന്നില്ലെന്നും തന്റെ ആദ്യത്തെ ആശങ്ക പട്ടികയുടെ കൃത്യതയാണെന്നും അദ്ദേഹം പറഞ്ഞു. 

വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ വ്യക്തിയേയും ഭീഷണിപ്പെടുത്തി സത്യം പറയിക്കുന്ന രീതിയില്‍ അമേരിക്കന്‍ പൗരനാണെന്ന് സത്യം ചെയ്യണം. വോട്ട് ചെയ്യാന്‍ ശ്രമിക്കുന്ന പൗരന്മാരല്ലാത്തവര്‍ക്ക് പിഴ, തടവ് ശിക്ഷ, യു എസില്‍ നിന്നും പുറത്താക്കല്‍ തുടങ്ങിയവ ലഭിച്ചേക്കും. പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നത് പലപ്പോഴും വഞ്ചനയല്ലെന്നും അര്‍ഹതാ നിയമങ്ങള്‍ തെറ്റിദ്ധരിച്ചതിനാലാണെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ഈ പ്രശ്‌നം ഊന്നിപ്പറയുന്നത് തുടരുകയാണ്. റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ രാഷ്ട്രീയ- സംസ്ഥാന തലങ്ങളില്‍ പുതിയ നിയമങ്ങളെ പിന്തുണയ്ക്കുന്നു. വോട്ട് ചെയ്യാനുള്ള റജിസ്‌ട്രേഷന് പൗരത്വ തെളിവ് കാണിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നതാണ് ഈ നിയമങ്ങള്‍.  

പുതിയ പദ്ധതി വിജയിക്കുകയാണെങ്കില്‍ അധിക രേഖാ ആവശ്യകതകളില്ലാതെ എല്ലാ അമേരിക്കക്കാരുടെയും പൗരത്വം പരിശോധിക്കാനുള്ള മാര്‍ഗ്ഗമായിരിക്കും സംസ്ഥാന- പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ലഭ്യമാവുക.