വാഷിംഗ്ടണ്‍: യുഎസ് പൗരരല്ലാത്തവര്‍ യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിന് ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്ന നികുതി വീണ്ടും കുത്തനെ വെട്ടിക്കുറച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടിന്റെ' പരിഷ്‌കരിച്ച പതിപ്പ്. 5% നികുതി (റെമിറ്റന്‍സ് എക്‌സൈസ് ടാക്‌സ്) ഈടാക്കണമെന്നായിരുന്നു ബില്ലിലെ ആദ്യ ശുപാര്‍ശ. പിന്നീടിന് 3.5 ശതമാനമാക്കി. ഇപ്പോള്‍ വീണ്ടും ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കി കുറവുചെയ്തു.
നികുതിവിധേയമായ പണത്തിന് പരിധിയില്ലെന്നതും നേരത്തെ വന്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. അതായത്, എത്ര ചെറിയ തുക അയച്ചാലും 5% നികുതി ബാധകമാകുമായിരുന്നു. ഉദാഹരണത്തിന് 1,000 ഡോളര്‍ നാട്ടിലേക്ക് അയച്ചാല്‍ 50 ഡോളര്‍ നികുതിയായി പിടിക്കുമായിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശം വന്നതോടെ ഇനി 10 ഡോളര്‍ കൊടുത്താല്‍ മതി.
ഭേദഗതിയില്‍ കൂടുതല്‍ ആശ്വാസനടപടികളുമുണ്ട്. കറന്‍സി, മണി ഓര്‍ഡര്‍, ചെക്ക് തുടങ്ങിയ രീതികളില്‍ പണം അയച്ചാല്‍ മാത്രമേ നികുതിയുള്ളൂ. ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലോ യുഎസില്‍ നിന്ന് കരസ്ഥമാക്കിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ അയച്ചാല്‍ നികുതിയില്ല. ഈ വര്‍ഷം ഡിസംബര്‍ 31ന് ശേഷമുള്ള പണമയക്കലുകള്‍ക്കാണ് നികുതി ബാധകമാവുകയെന്നും യുഎസ് സെനറ്റിന്റെ പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. യുഎസില്‍ നിന്നാണ് കൂടുതല്‍ പ്രവാസിപ്പണം എത്തുന്നതും.
2023-24 ല്‍ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് മാത്രം 32.9 ബില്യണ്‍ ഡോളര്‍ ലഭിച്ചു. ഇത് ഇന്ത്യയുടെ മൊത്തം ഇന്‍വേര്‍ഡ് റെമിറ്റന്‍സിന്റെ 27.7 ശതമാനമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡേറ്റ പറയുന്നു. മൊത്തത്തില്‍, കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ റെമിറ്റന്‍സ് ഇരട്ടിയിലധികമായി. 2010-11 ലെ 55.6 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24 ല്‍ 118.7 ബില്യണ്‍ ഡോളറായി പണമടയ്ക്കല്‍ വളര്‍ന്നു.
ഉയര്‍ന്ന നികുതി നിരക്കുകള്‍ അതിര്‍ത്തി കടന്നുള്ള പണ കൈമാറ്റത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ആശങ്ക വര്‍ധിച്ചതിനാല്‍ സഭയുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് കുടിയേറ്റ സമൂഹങ്ങളും നയ വിദഗ്ധരും നേരത്തെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.
വിദേശത്തേക്ക് പണമയയ്ക്കുന്നതിന് യുഎസ് ഏര്‍പ്പെടുത്തിയ നികുതി ഒരു ശതമാനമാക്കി കുറച്ചു
