ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ്

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ്


മലയാള ചലച്ചിത്ര വ്യവസായത്തിൽ ഒരു പൊട്ടിത്തെറിക്ക് തന്നെ കാരണമായേക്കാവുന്ന തീരുമാനവുമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷൻ്റെ ഉത്തരവിട്ടു. 

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമാണ് ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

വിവരം പുറത്തുവിടുമ്പോള്‍ അവ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാവരുത്. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെൻ്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡബ്ല്യുസിസി ഉള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. 

നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.