റിയാദ്: ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്ത്. രാജ്യത്തിന്റെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ആവശ്യമെങ്കിൽ സൈനികമായി തിരിച്ചടി നൽകാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി.
റിയാദിൽ ചേർന്ന അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ൽ പുനഃസ്ഥാപിച്ച നയതന്ത്രബന്ധത്തിലൂടെ ഉണ്ടാക്കിയ വിശ്വാസം ഇറാന്റെ തുടർച്ചയായ നടപടികളാൽ തകർന്നുവെന്നും മന്ത്രി പറഞ്ഞു.
സമാധാനപരമായ പരിഹാരത്തിനാണ് ഇപ്പോഴും സൗദി മുൻഗണന നൽകുന്നതെങ്കിലും ഇറാൻ പ്രകോപനം തുടർന്നാൽ നയതന്ത്ര സാധ്യതകൾ അവസാനിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സൗദിയിലെ രണ്ട് എണ്ണ ശുദ്ധീകരണശാലകൾ ഇറാൻ ആക്രമണത്തിന് ഇരയായതായി അദ്ദേഹം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന തകർത്തു. മിസൈൽ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുഭാഗത്തുള്ള റിഫൈനറിക്ക് സമീപം പതിച്ചതായി റിപ്പോർട്ടുണ്ട്.
ഫെബ്രുവരി 28 മുതൽ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്നാണ് ടെഹ്രാൻ വ്യക്തമാക്കുന്നത്.
ഇതിനിടെ, ലബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും ശക്തമായി തുടരുന്നു. മാർച്ച് ആദ്യം നടന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണ ഭീഷണിയെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടതും പ്രദേശത്തെ മാനവിക പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇറാൻ ആക്രമണം തുടർന്നാൽ സൈനിക നടപടി: ശക്തമായ മുന്നറിയിപ്പുമായി സൗദി
