വാഷിങ്ടൺ: ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് രൂപകൽപന ചെയ്ത ഒരു യുദ്ധവിമാനം ഇന്ന് അമേരിക്കയുടെ അത്യാധുനിക ഹൈപ്പർസോണിക് ആയുധ പരീക്ഷണങ്ങളുടെ പ്രധാന വേദിയായിരിക്കുകയാണ്. 1952ൽ ആദ്യമായി പറന്നുയർന്നതും 1955ൽ സേനയിൽ ഉണ്ടായിരുന്നതുമായ ബി52എച്ച് സ്ട്രാറ്റോഫോർട്രസ് ബോംബറാണ് മാക് 5ലധികം വേഗതയിൽ സഞ്ചരിക്കുന്ന AGM-183A ARRW ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണങ്ങൾക്കായി അമേരിക്ക ഉപയോഗിക്കുന്നത്.
ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയിലധികം വേഗത്തിൽ, മണിക്കൂറിൽ 6,000 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന ആയുധങ്ങളെയാണ് ഹൈപ്പർസോണിക് ആയുധങ്ങൾ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മിസൈലുകൾക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകുന്നതിനാൽ പ്രതിരോധ സംവിധാനങ്ങൾക്ക് പ്രതികരിക്കാൻ പോലും സമയം ലഭിക്കാറില്ല.
അത്യാധുനിക സ്‌റ്റെൽത്ത് ബോംബറുകളെ ഒഴിവാക്കി ബി52യെ തന്നെ പരീക്ഷണ വേദിയാക്കാൻ കാരണം അതിന്റെ അസാധാരണമായ വാഹക ശേഷിയാണ്. 32,000 കിലോഗ്രാം വരെ ഭാരം വഹിക്കാനാകുന്ന ബി52യ്ക്ക് ഒരേസമയം ആറു ഹൈപ്പർസോണിക് മിസൈലുകൾ വരെ ചുമക്കാൻ കഴിയും. അമേരിക്കൻ വ്യോമസേനയിലെ മറ്റൊരു വിമാനത്തിനും ഈ ശേഷിയില്ല.
AGM-183A ARRW പദ്ധതിക്ക് തുടക്കത്തിൽ നിരവധി തിരിച്ചടികൾ നേരിട്ടിരുന്നു. പരീക്ഷണ പരാജയങ്ങളെ തുടർന്ന് 2023ൽ പദ്ധതി ഔദ്യോഗികമായി നിർത്തിവെച്ചെങ്കിലും പിന്നീട് വികസനം രഹസ്യമായി തുടർന്നു. 2024 മാർച്ചിൽ ഗുവാമിൽ നിന്ന് പറന്നുയർന്ന ബി52യിൽ നിന്ന് നടത്തിയ പരീക്ഷണം വിജയകരമായതോടെ പദ്ധതിക്ക് വീണ്ടും ജീവൻ ലഭിച്ചു.
ക്യൂബൻ മിസൈൽ പ്രതിസന്ധി മുതൽ വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ബി52, ഇന്ന് ഹൈപ്പർസോണിക് യുഗത്തിലും സേവനം തുടരുകയാണ്. സ്വതന്ത്രമായി വീഴുന്ന ആണവ ബോംബുകൾ വഹിച്ചിരുന്ന അതേ വിമാനമാണ് ഇപ്പോൾ മാക് 5 വേഗത്തിൽ സഞ്ചരിക്കുന്ന അത്യാധുനിക ആയുധങ്ങളെ പരീക്ഷണത്തിനായി ആകാശത്തേക്ക് കൊണ്ടുപോകുന്നത്. സൈനിക സാങ്കേതിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സേവനജീവിതത്തിന്റെയും പരിണാമത്തിന്റെയും അപൂർവ ഉദാഹരണമായി ബി52 മാറിയിരിക്കുകയാണ്.
1950കളിലെ ബി52യിൽ നിന്ന് മാക് 5 ഹൈപ്പർസോണിക് മിസൈൽ; അമേരിക്കയുടെ അത്ഭുത 'കാലാതീത' ബോംബർ വീണ്ടും വാർത്തയിൽ
