ഒഹായോയിലെ ചില ഭാഗങ്ങളില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭൂമി വാങ്ങുന്നതില്‍ വിലക്ക് വന്നേക്കും

ഒഹായോയിലെ ചില ഭാഗങ്ങളില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭൂമി വാങ്ങുന്നതില്‍ വിലക്ക് വന്നേക്കും


ഒഹായോ: യു എസ് ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒഹായോയുടെ ചില ഭാഗങ്ങളില്‍ ഭൂമി വാങ്ങുന്നതിനും സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. വിദേശ പൗരന്മാരെയും ചില ഗ്രീന്‍ കാര്‍ഡ് ഉടമകളെയും ഭൂമി വാങ്ങുന്നതില്‍ നിന്ന് വിലക്കുന്ന ബില്‍ ഒഹായോയിലെ നിയമസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക സ്ഥലങ്ങളുടെയും അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെയും 25 മൈല്‍ പരിധിയിലുള്ള ചില വസ്തുവകകള്‍, പ്രത്യേകിച്ച് കാര്‍ഷിക ഭൂമി തുടങ്ങിയവ വിദേശികള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുന്നു. വിദേശ ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ദേശീയ ശ്രമത്തിന്റെ ഭാഗമാണ് ബില്‍.

നിലവില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയ്ക്ക് സ്വത്ത് ഉണ്ടെങ്കില്‍ അതില്‍ അവകാശമുണ്ടെന്ന് ബില്ലിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ പ്രതിനിധി ആഞ്ചല കിംഗ് ന്യൂസ് വീക്കിനോട് പറഞ്ഞു. എന്നാല്‍ ബില്‍ പ്രകാരമുള്ള സ്ഥലത്തിന്റെ 25 മൈല്‍ ചുറ്റളവില്‍ അവര്‍ക്ക് പുതിയ സ്വത്ത് വാങ്ങാന്‍ കഴിയില്ല.

യു എസിലെ സ്ഥിര താമസ അംഗീകാരത്തിനുള്ള തെളിവാണ് ഗ്രീന്‍ കാര്‍ഡ്. ഇത് സാധുവായ തിരിച്ചറിയല്‍ രേഖയായും യു എസില്‍ താമസിക്കാനും ജോലി ചെയ്യാനും അര്‍ഹതയുണ്ടെന്നതിന്റെ തെളിവായും ഉപയോഗപ്പെടും. 

ഹൗസ് ബില്‍ 1, സെനറ്റ് ബില്‍ 88 എന്നിവ പ്രകാരം എതിരാളികളായി നിര്‍വചിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കും നിയമപരമായി സ്ഥിര താമസക്കാരാണെങ്കിലും പൗരന്മാരല്ലാത്തവര്‍ക്കും നിര്‍ദ്ദിഷ്ട നിരോധനം ബാധകമാകും.

യു എസ് റിയല്‍ എസ്റ്റേറ്റിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തുന്നതിനുള്ള സമഗ്രമായ ശ്രമങ്ങളില്‍ ഒന്നാണ് ഈ നിയമം. അമേരിക്കന്‍ കോളേജുകള്‍, ഗവേഷണ സൗകര്യങ്ങള്‍, വിദേശ വൈദഗ്ധ്യത്തെ ആശ്രയിക്കുന്ന കമ്പനികള്‍ തുടങ്ങിയവയുടെ നിയമനത്തിലും നിക്ഷേപത്തിലും ഈ നിയമം കാര്യമായ സ്വാധീനം ചെലുത്തിയേക്കാം.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനും അദ്ദേഹത്തിന്റെ കുടിയേറ്റ നിയന്ത്രണത്തിനും കീഴില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ കൂടുതല്‍ അനിശ്ചിതത്വമാണ് നേരിടുന്നത്. ചിലരെ വിമാനത്താവളങ്ങളിലോ ഇമിഗ്രേഷന്‍ പരിശോധനകളിലോ തടഞ്ഞുവച്ചതായും മറ്റുള്ളവര്‍ നാടുകടത്തല്‍ നേരിടുന്നതായും പ്രചരണങ്ങളുണ്ട്. 

നിയമം ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ നിയന്ത്രിക്കുന്നുണ്ടെങ്കിലും വാടകക്കാര്‍ക്ക് ഈ നിയന്ത്രണങ്ങളില്ല. പവര്‍ സ്റ്റേഷനുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, ഗ്യാസ് ലൈനുകള്‍ എന്നിവ നിരീക്ഷണത്തില്‍ നിന്നും ചാരവൃത്തിയില്‍ നിന്നും സുരക്ഷിതമായി സൂക്ഷിക്കാനുള്ള ബാധ്യത സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നിയമമെന്ന് ആഞ്ചല കിംഗ് ന്യൂസ് വീക്കിനോട് പറഞ്ഞു. ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ 'വിദേശ എതിരാളികളുടെ' പൗരന്മാരല്ലാത്തവര്‍ 'നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ' 25 മൈലിനുള്ളില്‍ സ്വത്ത് സമ്പാദിക്കുന്നത് ഇത് വിലക്കുന്നു.

പവര്‍ പ്ലാന്റുകള്‍, ട്രാന്‍സിറ്റ് ഹബ്ബുകള്‍, സൈനിക സ്റ്റേഷനുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സൗകര്യങ്ങളെയാണ് പരാമര്‍ശിക്കുന്നത്. ഈ നടപടിയുടെ വിശാലമായ വ്യാപ്തിയും കര്‍ശനമായ ദൂര നിയന്ത്രണങ്ങളും കാരണം ഒഹായോയിലെ കുറച്ച് സ്ഥലങ്ങള്‍ മാത്രമേ ഇനി ഇടപാടുകള്‍ക്ക് ലഭ്യമാവുകയുള്ളു.

ബില്‍ നിരോധനം ഏര്‍പ്പെടുത്തിയവരില്‍ യു എസ് പൗരന്മാരോ ഇരട്ട പൗരന്മാരോ ഉള്‍പ്പെടുന്നില്ല. ബില്‍ അനുസരിച്ച് ഈ നിയമം പാസാകുന്നതോടെ ഇതില്‍  ഉള്‍പ്പെടുന്നവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ സ്വത്ത് വില്‍ക്കുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടിവരും. 

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിദേശ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വിശാലമായ ദേശീയ നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്ന് മെയ് 20ന് ഒഹായോ റിയല്‍റ്റേഴ്സ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.