ട്രംപിന്റെ നികുതി ബില്ലിനെ 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്ന് വിശേഷിപ്പിച്ച് മസ്‌ക്

ട്രംപിന്റെ നികുതി ബില്ലിനെ 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്ന്  വിശേഷിപ്പിച്ച്  മസ്‌ക്


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച പുതിയ നികുതി, ചെലവ് ബില്ലിനെ നിശിതമായി വിമര്‍ശിച്ച് എലോണ്‍ മസ്‌ക്. 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്നാണ് ബില്ലിനെക്കുറിച്ച് മസ്‌ക് അഭിപ്രായപ്പെട്ടത്.

മള്‍ട്ടി ട്രില്യണ്‍ ഡോളര്‍ നികുതി ഇളവുകളും കൂടുതല്‍ പ്രതിരോധ ചെലവുകളും യുഎസ് സര്‍ക്കാരിന് കൂടുതല്‍ പണം കടം വാങ്ങാന്‍ അനുവദിക്കുന്നതും ഉള്‍പ്പെടുന്ന നിയമനിര്‍മ്മാണം മെയ് മാസത്തില്‍ പ്രതിനിധിസഭ പാസാക്കിയിരുന്നു.

'ബില്ലിന് വോട്ട് ചെയ്തവരെക്കുറിച്ച് നാണക്കേട് തോന്നുന്നു' എന്ന് മസ്‌ക് ചൊവ്വാഴ്ച എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ ഡോജ് എന്നറിയപ്പെടുന്ന തന്റെ ടീമിനൊപ്പം 129 ദിവസം ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം ടെക് കോടീശ്വരന്‍ കഴിഞ്ഞ ആഴ്ച പെട്ടെന്ന് സ്ഥാനമൊഴിഞ്ഞിരുന്നു.

ട്രംപിന്റെ പുതിയ നികുതി ബില്ലിനെ 'നിരാശാജനകം' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മസ്‌ക് സര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചത്. അതിനുശേഷം ട്രംപുമായുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു വിയോജിപ്പാണ് ബില്ലിനെതിരെയുള്ള പുതിയ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രംപ് ഭരണകൂടത്തിലെ സമയം മെയ് 31 നാണ്  അവസാനിച്ചത്. എന്നാല്‍ 'അദ്ദേഹം എപ്പോഴും നമ്മളോടൊപ്പമുണ്ടാകും, എല്ലാവിധത്തിലും സഹായിക്കും' എന്നായിരുന്നു ട്രംപ് പറഞ്ഞത്.

നിലവിലെ രൂപത്തില്‍, ട്രംപ് 'വലിയ മനോഹരമായ ബില്‍' എന്ന് വിശേഷിപ്പിക്കുന്ന ഈ ബില്‍, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് കമ്മി (സര്‍ക്കാര്‍ ചെലവഴിക്കുന്നതും ലഭിക്കുന്ന വരുമാനവും തമ്മിലുള്ള വ്യത്യാസം) ഏകദേശം 600 ബില്യണ്‍ ഡോളര്‍ (444 ബില്യണ്‍ ഡോളര്‍ ) വര്‍ദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ചൊവ്വാഴ്ച എക്‌സിലെ നിരവധി പോസ്റ്റുകളിലൊന്നില്‍, 'അതിക്രമകരമായ  ചെലവ് ബില്‍ 'ഇതിനകം തന്നെ ഭീമാകാരമായ ബജറ്റ് കമ്മി 2.5 ട്രില്യണ്‍ ഡോളറായി  വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കന്‍ പൗരന്മാരെ തകര്‍ക്കാനാവാത്ത കടബാധ്യതയിലേക്ക് നയിക്കുമെന്നും' മസ്‌ക് ആരോപിച്ചു.

നിയമസഭാംഗങ്ങളുടെ മണ്ഡലങ്ങളിലെ പദ്ധതികള്‍ക്കായുള്ള ചെലവുകളെയും അദ്ദേഹം എടുത്തുപറഞ്ഞു 

ട്രംപിന്റെ അജണ്ടയ്‌ക്കെതിരെ വോട്ട് ചെയ്യുന്ന ഏതൊരു റിപ്പബ്ലിക്കനെതിരെയും പ്രചാരണ വെല്ലുവിളികള്‍ക്ക് ധനസഹായം നല്‍കുമെന്ന് മുമ്പ് പ്രതിജ്ഞയെടുത്തിരുന്ന മസ്‌ക് മറ്റൊരു പോസ്റ്റില്‍ ഒരു രാഷ്ട്രീയ മുന്നറിയിപ്പും കൂട്ടിച്ചേര്‍ത്തു.

'അടുത്ത വര്‍ഷം നവംബറില്‍, അമേരിക്കന്‍ ജനതയെ ഒറ്റിക്കൊടുത്ത എല്ലാ രാഷ്ട്രീയക്കാരെയും ഞങ്ങള്‍ പുറത്താക്കും-എന്നും അദ്ദേഹം എഴുതി.

മസ്‌കിന്റെ ആദ്യ പൊതുപ്രതികരണത്തിനു തൊട്ടുപിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതിരണവുമായി രംഗത്തെത്തി.
'ഈ ബില്ലില്‍ എലോണ്‍ മസ്‌ക് എവിടെയാണെന്ന് പ്രസിഡന്റിന് ഇതിനകം തന്നെ അറിയാം'. ഇതൊരു വലിയ, മനോഹരമായ ബില്ലാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.