നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ എംബസി

നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ എംബസി


ന്യൂ ജേഴ്‌സിയിലെ നേവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങണിയിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. 'നിയമപരമായി യുഎസ്സിലേക്ക് വരുന്നവരെ ഇനിയും സ്വാഗതം ചെയ്യും. എന്നാല്‍, യുഎസ് സന്ദര്‍ശിക്കുക എന്നത് ഒരു അവകാശമല്ല. നിയമവിരുദ്ധമായി യുഎസ്സിലേക്ക് കടക്കുന്നതിനെയോ, വിസ ദുരുപയോഗം ചെയ്യുന്നതിനെയോ, യുഎസ് നിയമങ്ങള്‍ ലംഘിക്കുന്നതിനെയോ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല,' എക്‌സില്‍ യുഎസ് എംബസി കുറിച്ചു. 

അതെസമയം സംഭവത്തില്‍ യു എസ്സിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചത് അന്വേഷണം നടത്തുമെന്ന് മാത്രമാണ്. നേവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ പൗരന് പ്രശ്‌നങ്ങള്‍ നേരിട്ടതായി അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് എപ്പോഴും പ്രതിജ്ഞാ ബദ്ധമാണെന്നും എംബസി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലാണ് ഇന്ത്യക്കാര്‍ ഈ സംഭവത്തോട് പ്രതികരിക്കുന്നത്. ഇന്ത്യക്കാര്‍ യുഎസ് വിമാനത്താവളങ്ങളില്‍ അപമാനിക്കപ്പെടുന്നത് സാധാരണ സംഭവമായെന്നാണ് ഒരാളുടെ പ്രതികരണം.

പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം വീക്ഷിക്കപ്പെടുന്നത്.

നേവാര്‍ക്ക് വിമാനത്തവളത്തിലെ സംഭവം

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തറയില്‍ കമഴ്ത്തിക്കിടത്തി കൈവിലങ്ങിടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ വീഡിയോ പുറത്തുവിട്ട കുനാല്‍ ജെയിന്‍ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ടാഗ് ചെയ്തിരുന്നു. 'ഇന്നലെ രാത്രി നേവാര്‍ക്ക് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തുന്നത് ഞാന്‍ കണ്ടു. കൈകള്‍ ബന്ധിച്ചിരുന്നു. അയാള്‍ കരയുന്നുണ്ടായിരുന്നു. പോലീസ് അയാളോട് ഒരു കുറ്റവാളിയെ പോലെ പെരുമാറി. ആ വിദ്യാര്‍ത്ഥി തന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് വന്നതാണ്. ഒരു എന്‍ ആര്‍ ഐ എന്ന നിലയില്‍ എനിക്ക് നിസ്സഹായത തോന്നി. ഹൃദയം തകര്‍ന്നുപോയി,' കുനാല്‍ ജയിന്‍ എക്‌സില്‍ എഴുതി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരിയില്‍ അധികാരമേറ്റതിനു ശേഷം പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം 1,080 ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്.