ഇറാൻ ആണവസുരക്ഷ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

ഇറാൻ ആണവസുരക്ഷ ചട്ടങ്ങൾ  പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി


വിയന: ആണവസുരക്ഷ ചട്ടങ്ങൾ ഇറാൻ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ). ഏജൻസി ബോർഡ് ഗവർണർമാരുടെ യോഗത്തിൽ അവതരിപ്പിച്ച പ്രമേയമാണ് ഇക്കാര്യം ആരോപിച്ചത്. യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇറാനെതിരെ പ്രമേയം അവതരിപ്പിച്ചത്. രഹസ്യ ആണവ കേന്ദ്രങ്ങളെ കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ചുമുള്ള സംശയങ്ങൾക്ക് വ്യക്തമായ മറുപടി ഇറാൻ ഉടൻ നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 19 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും ബുർകിനഫാസോയും എതിർത്തു. ഐ.എ.ഇ.എയുടെ രഹസ്യ വോട്ടെടുപ്പിൽനിന്ന് 11 രാജ്യങ്ങൾ വിട്ടുനിന്നു.

അതേസമയം, സുരക്ഷിതമായ കേന്ദ്രത്തിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന് വോട്ടെടുപ്പിന് പിന്നാലെ ഇറാൻ പ്രതികരിച്ചു. മറ്റ് നടപടികളും ആലോചിക്കുന്നുണ്ട്. ഈ രാഷ്ട്രീയ പ്രമേയത്തിന് മറുപടി നൽകുകയല്ലാതെ ഇറാന് മറ്റു മാർഗമില്ലെന്നും വിദേശകാര്യ മന്ത്രാലയവും ആണവോർജ ഓർഗനൈസേഷനും പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാനുമായി യു.എസ് ആണവ ചർച്ചകൾ നീണ്ടുപോകുകയും ഐ.എ.ഇ.എ പ്രമേയം പാസാക്കുകയും ചെയ്ത സാഹചര്യത്തിൽ മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇറാനെതിരെ യു.എസ് സമ്മതമില്ലാതെ ഇസ്രായേൽ ആക്രമണത്തിന് തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് യു.എസ് കനത്ത ജാഗ്രതയിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

ബഹ്രൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഉടനീളമുള്ള യു.എസ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് സ്വമേധയാ മടങ്ങാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അനുമതി നൽകി. നയതന്ത്ര പ്രതിനിധികൾക്ക് യാത്രാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാഖിലെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.