ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ 17 വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി യുഎഇ

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ 17 വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി യുഎഇ


ദുബായ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ അവതാളത്തിലായി. യുഎഇയില്‍ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.

യുഎഇയില്‍ നിന്ന് ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സിറിയ, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് തകരാറിലായത്. ഈ രാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങള്‍ റദ്ദാക്കിയതായി ദുബായ് വിമാനത്താവളം അറിയിച്ചു.

ഇറാനി വിമാനത്താവളങ്ങളായ തെഹ്‌റാന്‍, ഷിറാസ്, ലാര്‍, കിഷ് ഐലന്‍ഡ്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് വിമാന കമ്പനികള്‍ അറിയിച്ചു. അന്താരാഷ്ട്ര വിമാനയാത്രക്ക് തയ്യാറെടുക്കുന്നവര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച ശേഷം പുറപ്പെട്ടാല്‍ മതിയെന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.