ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്

ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്


ലോര്‍ഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകചാംപ്യന്‍ഷിപ്പ് സ്വന്തമാക്കി. 

ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ച ടെംബ ബവുമയുടെ തീരുമാനം ന്യായീകരിക്കുന്നതായിരുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രകടനം. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 212 റണ്‍സില്‍ അവസാനിച്ചെങ്കിലും തിരിച്ചടിച്ച ഓസ്‌ട്രേലിയ എതിരാളികളുടെ ആദ്യ ഇന്നിങ്‌സ് 138 റണ്‍സിലാണ് അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല- 207 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 282 റണ്‍സെടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം നേടാമെന്നായി.

റിയാന്‍ റിക്കിള്‍ട്ടണും (6) വിയാന്‍ മുള്‍ഡറും (27) പിടിച്ചുനിന്നില്ലെങ്കിലും ക്യാപ്റ്റന്‍ ടെംബ ബവുമയെ കൂട്ടുകിട്ടിയതോടെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ബാറ്റിങ് പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തു. 207 പന്തില്‍ 136 റണ്‍സെടുത്ത് മാര്‍ക്രം മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ വെറും ആറ് റണ്‍സ് കൂടി മതിയായിരുന്നു.

ലക്ഷ്യത്തിലെത്താന്‍ അഞ്ച് വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടപ്പെടുത്തേണ്ടി വന്നത്. 134 പന്തില്‍ 66 റണ്‍സെടുത്ത ബവുമയ്ക്കു പിന്നാലെ യുവതാരം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ (43 പന്തില്‍ 8) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും ഡേവിഡ് ബെഡിങ്ങാമിന്റെ സഹായത്തോടെ മാര്‍ക്രം തന്റെ ടീമിനെ വിജയത്തിനു തൊട്ടടുത്തെത്തിച്ചു. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്‌നെ കൂട്ടുപിടിച്ച് ബെഡിങ്ങാം ചരിത്ര ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.