പതിന്നാലാം വയസില്‍ നടത്തിയ കൊലപാതകം 39 വര്‍ഷത്തിനുശേഷം ഏറ്റുപറഞ്ഞ് മുഹമ്മദാലി; കൊല്ലപ്പെട്ട 'അജ്ഞാതനെ' തിരഞ്ഞ് പൊലീസ്

പതിന്നാലാം വയസില്‍ നടത്തിയ കൊലപാതകം 39 വര്‍ഷത്തിനുശേഷം ഏറ്റുപറഞ്ഞ് മുഹമ്മദാലി; കൊല്ലപ്പെട്ട 'അജ്ഞാതനെ' തിരഞ്ഞ് പൊലീസ്


കോഴിക്കോട് : 39 വര്‍ഷം മുന്‍പ് പതിനാലാം വയസില്‍ നടത്തിയ കൊലപാതകം പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് 54കാരനായ മുഹമ്മദാലി. മലപ്പുറം വേങ്ങര പൊലീസ് സ്‌റ്റേഷനിലെത്തിയാണ് സംഭവം വെളിപ്പെടുത്തിയത്. 39 വര്‍ഷം കുറ്റബോധത്തോടെയാണ് ജീവിച്ചതെന്ന് പറഞ്ഞാണ് കുറ്റസമ്മതം നടത്തിയത്. ജൂണ്‍ 5നാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. '1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്' എന്നാണ് മുഹമ്മദലി പറഞ്ഞത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുകയായിരുന്നുവെന്നും 14 വയസ് മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നുമായിരുന്നു മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞശേഷമാണ് താന്‍ ചവിട്ടി തള്ളിയിട്ടയാള്‍ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്ന് നാട്ടുകാരുടെ നിഗമനം പൊലീസും ശരിവച്ചു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. 116/86 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, കൊല്ലപ്പെട്ടത് ആരാണെന്നാണ്. ആര്‍ഡിഒ ഓഫിസിലെ പഴയ ഫയലുകള്‍ പരിശോധിച്ചും അന്നത്തെ പത്രവാര്‍ത്തകള്‍ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സി ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും പറയപ്പെടുന്നു.