ആന്‍ഡമാന്‍ കടലില്‍ ഭൂകമ്പ സാധ്യതയെന്ന് പ്രവചനം

ആന്‍ഡമാന്‍ കടലില്‍ ഭൂകമ്പ സാധ്യതയെന്ന് പ്രവചനം


പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാനില്‍ കടലിനടിയിലെ ഒരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തായ്ലന്‍ഡ്, മ്യാന്‍മര്‍, നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. 

മേഖലയിലെ പതിവ് ഭൂകമ്പ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രശസ്ത സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞന്‍ തോണ്‍ തമ്രോങ്നവാസവത് വിശദീകരിച്ചു. സമുദ്രത്തിനടിയിലെ ഒരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിരിക്കാമെന്ന ആശങ്ക വര്‍ധിച്ചുവരികയാണ്. സമീപ ദിവസങ്ങളില്‍ മ്യാന്‍മറില്‍ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. കടലിനടിയിലെ ഭൂകമ്പങ്ങളോ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളോ മൂലമുണ്ടാകുന്ന ഭൂകമ്പങ്ങള്‍ സുനാമിക്ക് കാരണമാകുമെന്ന് തോണ്‍ വിശദീകരിച്ചു. 

തായ്ലന്‍ഡ് ഉള്‍ക്കടലില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അവ സംഭവിച്ചാലും ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ പ്രധാന ഭൂകമ്പ, അഗ്നിപര്‍വ്വത മേഖലകളില്‍ നിന്നുള്ള ദൂരം കാരണം അവ ചെറുതായിരിക്കുമെന്നും മുന്‍കൂട്ടി കണ്ടെത്താനാവുമെന്നും അദ്ദേഹം എഴുതി. 

രണ്ട് പ്രദേശങ്ങള്‍ സുനാമിക്ക് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാമത്തേത്  ഇന്തോനേഷ്യയിലും മറ്റൊന്ന് ഇന്ത്യയിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ്. ആന്‍ഡമാനില്‍ സമുദ്രത്തിനടിയില്‍ ഒരു അഗ്നിപര്‍വ്വത ബെല്‍റ്റ് സ്ഥിതി ചെയ്യുന്നുണ്ടെന്നും 'ഈ പ്രദേശത്തെ ഒരേയൊരു അഗ്നിപര്‍വ്വത ദ്വീപ് ബാരന്‍ ദ്വീപാണെന്നും അത് സജീവമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. 

സമീപകാല ഭൂകമ്പങ്ങള്‍ അവിടെ നിന്നല്ല, മറിച്ച് അതേ അഗ്നിപര്‍വ്വത ബെല്‍റ്റിലൂടെ കൂടുതല്‍ തെക്ക് നിന്നാണെന്നും പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ കിടക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ഒരു വെള്ളത്തിനടിയിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് തോണ്‍ പറഞ്ഞു. എന്നാല്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ മാര്‍ഗ്ഗമില്ലെന്നുംഅദ്ദേഹം പറഞ്ഞു. 

തായ്ലന്‍ഡിലെ ഭൂകമ്പ നിരീക്ഷണ വിഭാഗത്തില്‍ നിന്നുള്ള ഡേറ്റ ഉദ്ധരിച്ച്, ഫാങ് ങ്ഗയുടെ തീരത്ത് നിന്ന് 470- 480 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് തോണ്‍ പറഞ്ഞു. ഇവിടെ ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായാല്‍ വലിയ സുനാമിക്ക് കാരണമാകും. 

ഏഴ് മുതല്‍ എട്ട് നില വരെ ഉയരമുള്ള കെട്ടിടങ്ങളില്‍ അഭയം തേടണമെന്ന് അദ്ദേഹം പറഞ്ഞു,.കാരണം അത്തരമൊരു സാഹചര്യത്തില്‍ മൂന്ന് നില കെട്ടിടങ്ങളും സുരക്ഷിതമായിരിക്കില്ല. പലായനം ചെയ്യാനുള്ള വഴികളെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും ശരിയായ ആശയവിനിമയം നടത്തണമെന്ന് തോണ്‍ ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് വരുന്ന കിംവദന്തികളെക്കുറിച്ച് ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധരില്‍ നിന്നും ഔദ്യോഗിക ഏജന്‍സികളില്‍ നിന്നും വരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.