എയര്‍ ഇന്ത്യ വിമാനാപകടം: ബോയിംഗ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് വിസില്‍ബ്ലോവറുടെ അഭിഭാഷകന്‍

എയര്‍ ഇന്ത്യ വിമാനാപകടം: ബോയിംഗ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് വിസില്‍ബ്ലോവറുടെ അഭിഭാഷകന്‍


ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം നടന്നതിനെ തുടര്‍ന്ന് ബോയിംഗിന്റെ 787 വിമാനവുമായി ബന്ധപ്പെട്ട് സാലെഹ്പൂര്‍ ഉന്നയിച്ച ആരോപണങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടു. എന്‍ജിനിയറായ സാലെഹ്പൂരെന്ന വിസില്‍ബ്ലോവര്‍ വിമാനത്തിന്റെ ഘടനാപരമായ പിഴവുകളെക്കുറിച്ചാണ് ആരോപണം ഉയര്‍ത്തിയത്. 

2024ന്റെ തുടക്കത്തിലാണ് ബോയിംഗിന്റെ 787, 777 വിമാനങ്ങളില്‍ ഗുരുതരമായ ഗുണനിലവാര പ്രശ്നങ്ങളുണ്ടെന്ന് ബോയിംഗ് ഗുണനിലവാര എഞ്ചിനീയര്‍ സാലെഹ്പൂര്‍ ആരോപിച്ചത്. ഇത് വിമാനത്തിന്റെ സുരക്ഷയെയും ആയുസ്സിനെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂണ്‍ 12ന് അഹമ്മദാബാദില്‍ പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം ബോയിംഗ് 787-8 ഡ്രീംലൈനര്‍ ആയിരുന്നു.

എഐ171 വിമാനാപകട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സാലെഹ്പൂരിന്റെ അഭിഭാഷകരായ ഡെബ്ര കാറ്റ്സും ലിസ ബാങ്ക്‌സും ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന് കത്തയച്ചത്. നേരത്തെ സാലെഹ്പൂര്‍ നടത്തിയ ആരോപണങ്ങളുടേയും അദ്ദേഹത്തിന്റെ രഹസ്യ വിവരങ്ങളുടെയും ഫലമായി 2024 മാര്‍ച്ചില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ബോയിംഗിനെതിരെ അന്വേഷണം തുടങ്ങിയിരുന്നു. 

2024 ഡിസംബറില്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്റെ മുഖ്യ അന്വേഷകന്‍ അന്വേഷണം 'പൂര്‍ത്തിയായി' എന്ന് അവരെ അറിയിക്കുകയും 'പ്രധാനപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ സാലെഹ്പൂര്‍ തിരിച്ചറിഞ്ഞതിന് അഭിനന്ദനം പ്രകടിപ്പിക്കുകയും ചെയ്തു.' റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. സാലെഹ്പൂരിന്റെ പല ആശങ്കകളും ശരിയാണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാക്കിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നതിന് തങ്ങള്‍ കാത്തിരുന്നുവെന്നും എന്നാല്‍ ഏകദേശം ആറ് മാസത്തിന് ശേഷവും അത് വെളിച്ചം കണ്ടില്ലെന്നും കത്തില്‍ പറയുന്നു.

വ്യാഴാഴ്ച ലോകം അറിഞ്ഞത് 'സലെഹ്പൂര്‍ പറഞ്ഞ പിഴവുകളുള്ള അതേ 787 വിമാനം ഉള്‍പ്പെട്ട  ദാരുണമായ ദുരന്തത്തെക്കുറിച്ചാണ്' എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 'എഫ്എഎ അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നതുവരെ ബോയിംഗിന്റെ നിര്‍മ്മാണ പ്രക്രിയകളില്‍ നിന്നുള്ള അപകടസാധ്യതകള്‍ ആര്‍ക്കും യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ കാലതാമസമില്ലാതെ എഫ്എഎ ഉടന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.