അറം പറ്റിയ എയര്‍ ഇന്ത്യ പരസ്യം; പ്രസിദ്ധീകരിച്ചത് വിമാനാപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്

അറം പറ്റിയ എയര്‍ ഇന്ത്യ പരസ്യം; പ്രസിദ്ധീകരിച്ചത് വിമാനാപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്


ന്യൂഡല്‍ഹി: യാദൃച്ഛികമെങ്കിലും അവിശ്വസനീയമായ ഒരു പത്ര പരസ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് മുന്‍ഭാഗം തള്ളിനില്‍ക്കുന്ന വിമാനത്തിന്റെ ചിത്രത്തോടെയുള്ള എയര്‍ ഇന്ത്യയുടെ പരസ്യം. വിമാനാപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം അച്ചടിച്ച് വന്ന ഈ പരസ്യവും ദുരന്തചിത്രവും തമ്മിലുള്ള അസാധാരണ സാമ്യമാണ് ചര്‍ച്ചയാകുന്നത്.

ജൂണ്‍ 12ന് ഗുജറാത്ത് എഡിഷനിലടക്കം പ്രസിദ്ധീകരിച്ച 'മിഡ് ഡേ' പത്രത്തിന്റെ ഒന്നാം പേജ് പരസ്യമാണിത്. കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍ഭാഗം. മണിക്കൂറുകള്‍ക്ക് ശേഷം ജൂണ്‍ 13ന് രാവിലെ രാജ്യത്തെ എല്ലാ പത്രങ്ങളുടേയും ഒന്നാംപേജില്‍ സമാനമായൊരു ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ അത് ലോകം തന്നെ ഞെട്ടിവിറച്ച അഹമ്മദാബാദ് വിമാനാപകടത്തിന്റേതായിരുന്നു. എയര്‍ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം 625 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിനിടെ ഒരു ഹോസ്റ്റല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറിയ ചിത്രം. യാദൃച്ഛികമെങ്കിലും അവിശ്വസനീയമായ സമാനത.

മിഡ് ഡേ അടക്കം പ്രസിദ്ധീകരിച്ച പത്രപരസ്യം, കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എയര്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ വ്യോമ മേഖലയെ സംബന്ധിച്ച വിവരങ്ങളും മറ്റും വിനോദപ്രദമായ രീതിയില്‍ പഠിപ്പിക്കുന്ന പദ്ധതിയുടേതാണ് കിഡ്‌സാനിയ ഇന്‍ഡ്യയുടെ പരസ്യം. കുട്ടികളില്‍ ആകാംക്ഷയുണര്‍ത്താന്‍ വേണ്ടി മാത്രം ചെയ്തതാണ് കെട്ടിടെ തുളച്ച് നില്‍ക്കുന്ന വിമാനത്തിന്റെ പത്രപ്പരസ്യ ഡിസൈന്‍. കിഡ്‌സാനിയ ഇന്‍ഡ്യ ഓഫീസിന്റെ മുന്‍ഭാഗത്തെ ഡിസൈനും ഇങ്ങനെയാണ്.

രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടത്തിന്റെ ആഘാതത്തിലാണ് ഇന്ത്യ. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും സ്ഥിരീകരിക്കാനാകാത്ത വിധം വലിയ ദുരന്തം. ഏതായാലും വിമാന ദുരന്തത്തോടെ കിസ്ഡാനിയയുടെ പരസ്യം വ്യാപക ചര്‍ച്ചയായി.