ഡോക്ടര്‍ ബോബി മുക്കമല അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എഎംഎ) പ്രസിഡന്റായി ചുമതലയേറ്റു

ഡോക്ടര്‍ ബോബി മുക്കമല അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എഎംഎ) പ്രസിഡന്റായി ചുമതലയേറ്റു



ഷിക്കാഗോ:  ഇന്ത്യന്‍ വംശജനായ ഇഎന്‍ടി ഡോക്ടര്‍ ബോബി മുക്കമല അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എഎംഎ) പ്രസിഡന്റായി ചുമതലയേറ്റു. എഎംഎ പ്രസിഡന്റാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ്. സംഘടനയുടെ സബ്സ്റ്റന്‍സ് യൂസ്, പെയിന്‍ കെയര്‍ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ കൂടിയാണ്.

ആന്ധ്രയില്‍നിന്ന് 1970കളില്‍ യുഎസിലെ മിഷിഗനിലേക്കു കുടിയേറിയ ഡോക്ടര്‍ ദമ്പതികളുടെ മകനാണ്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ ഡോ മുക്കാമല തന്റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും നന്ദി പറഞ്ഞു. എഎംഎയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും എല്ലാ കമ്മ്യൂണിറ്റികള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പോരാടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ മുക്കമലയുടെ തലച്ചോറിന്റെ ഇടതുവശത്ത് 8 സെന്റീമീറ്റര്‍ നീളമുള്ള ടെമ്പറല്‍ ലോബ് ട്യൂമര്‍ കണ്ടെത്തിയിരുന്നു. എഎംഎയുടെ പ്രസ്താവന പ്രകാരം മൂന്ന് ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ട്യൂമറിന്റെ 90 ശതമാനവും നീക്കം ചെയ്തു.

സംഘടിത വൈദ്യശാസ്ത്രത്തില്‍ പ്രവര്‍ത്തിച്ച ദശകങ്ങളില്‍ മുക്കമല രോഗികളുടെ വക്താവായിരുന്നു. മെച്ചപ്പെട്ടതും കൂടുതല്‍ നീതിയുക്തവുമായ ഒരു യുഎസ് ആരോഗ്യ സംവിധാനത്തിനായി തന്റെ ജീവിതാനുഭവവും പ്ലാറ്റ്‌ഫോമും ഉപയോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കാന്‍സര്‍ പോരാട്ടത്തില്‍ വിജയിച്ച അദ്ദേഹം മികച്ച ചികിത്സ ലഭിച്ചതിലൂടെയാണ് തനിക്ക് ഇത് സാധ്യമായതെന്നും എടുത്തുപറഞ്ഞു.