ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ ഒരു മരണം; 60 പേര്‍ക്ക് പരിക്ക്

ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ ഒരു മരണം; 60 പേര്‍ക്ക് പരിക്ക്


ടെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഒരു മരണം. 60 പേര്‍ക്ക് പരിക്ക്. ജറുസലേമില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ ഇസ്രായേല്‍ വനിത കൊല്ലപ്പെട്ടു.

അതേസമയം, ഇസ്രായേല്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യുദ്ധവിമാനം വെടിവെച്ചിട്ടെന്ന വാര്‍ത്തകള്‍ ഇസ്രായേല്‍ നിഷേധിച്ചു.

ഇറാന്റെ ആക്രമണം സാധാരണക്കാര്‍ക്ക് നേര്‍ക്കെന്നും പരിധികള്‍ ലംഘിച്ചെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ആരോപിച്ചു.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തിയത്. നതാന്‍സ് ആണവ കേന്ദ്രത്തില്‍ കനത്ത നാശമുണ്ടായി. ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ലഭിക്കുന്ന വിവരം.

തെഹ്‌റാനിലെ വിമാനത്താവളത്തിന് നേരെയും ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. ഇറാന്റെ വ്യോമസേന ആസ്ഥാനം ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട്.

ഇസ്രായേല്‍ ആക്രമണത്തില്‍ 78 പേര്‍ മരിച്ചെന്നും 320 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ നൂറോളം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും വെള്ളിയാഴ്ച ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. നതാന്‍സ് ആണവകേന്ദ്രത്തില്‍ കനത്ത നാശനഷ്ടമുണ്ടായി.

ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച പുലര്‍ച്ചയും രാവിലെയുമായി നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി, സായുധസേന മേധാവി ജനറല്‍ മുഹമ്മദ് ബാഖിരി, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്‌റാന്‍ശി, ആണവ ശാസ്ത്രജ്ഞനും ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനുമായ ഫരീദൂന്‍ അബ്ബാസി, റെവലൂഷനറി ഗാര്‍ഡ് മിസൈല്‍ പദ്ധതി മേധാവി ജനറല്‍ അമീര്‍ അലി ഹാജിസാദ, ഖാതമുല്‍ അന്‍ബിയ ബ്രിഗേഡ്? തലവന്‍ ഗുലാം അലി റാശിദ് എന്നീ പ്രമുഖര്‍ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനവാസകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി 'ഇര്‍ന' വെളിപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിര്‍ന്ന ഉപദേശകന്‍ അലി ശംഖാനിക്ക് ആക്രമണത്തില്‍ പരിക്കേറ്റു.