എയര്‍ ഇന്ത്യവിമാനദുരന്തത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 12 ക്യാബിന്‍ ക്രൂ അംഗങ്ങളും മരിച്ചു

എയര്‍ ഇന്ത്യവിമാനദുരന്തത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 12 ക്യാബിന്‍ ക്രൂ അംഗങ്ങളും മരിച്ചു


രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിലുണ്ടായ വിമാന ദുരന്തത്തില്‍ ജീവനക്കാരടക്കം 241 പേരാണ് കൊല്ലപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത രണ്ടുമിനിറ്റിനുള്ളിലാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീം ലൈനര്‍ വിമാനം തീഗോളമായി മാറിയത്.

ഏതാണ്ട് 645 അടി ഉയരത്തില്‍ നിന്ന് വിമാനം താഴേക്ക് കൂപ്പുകുത്തി. ആ സമയത്തും വിമാനം ഉയര്‍ത്താനുള്ള പൈലറ്റിന്റെ പരിശ്രമം ദൃശ്യങ്ങളില്‍ വ്യക്തം. ശ്രമം വിഫലമാകുന്നത് തിരിച്ചറിയുന്ന പൈലറ്റ് വിമാനത്തിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ആഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന് തീപടരുകയായിരുന്നു. 

അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മീതെ മെസ് ഹാള്‍ തകര്‍ത്തുകൊണ്ടാണ് വിമാനം ഇടിച്ചിറങ്ങിയത്. ജീവന്‍ നഷ്ടപ്പെട്ടരുടെ കൂട്ടത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരും ഉള്‍പ്പെടുന്നു.

ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍

8,200 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള വ്യക്തിയാണ് 50കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍. പരിചയ സമ്പന്നനായ ഇദ്ദേഹം മുംബൈയിലെ പവായിയിലാണ് താമസിക്കുന്നത്. തന്റെ വൃദ്ധനായ പിതാവിനെ പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിക്കുമെന്ന തീരുമാനമെടുത്തിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജോലിക്ക് പോകുമ്പോഴെല്ലാം തന്റെ അച്ഛനേ ശ്രദ്ധിച്ചേക്കണേ എന്ന് പറയുമായിരുന്നു, എന്ന് പ്രദേശവാസി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍

1,100 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള 26 കാരനായ ഫസ്റ്റ് ഓഫീസറാണ് ക്ലൈവ് കുന്ദര്‍. ഭാവിയില്‍ ഈ മേഖലയില്‍ മികച്ച കരിയര്‍ ക്ലൈവ് കുന്ദറിനും ഉണ്ടാകുമായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയും എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് അറ്റന്‍ഡന്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കോങ്‌െ്രെബലറ്റ്പം നഗന്തോയ് ശര്‍മ്മ

തകര്‍ന്നുവീണ എയര്‍ ഇന്ത്യാ വിമാനത്തിലെ ക്യാബിന്‍ ക്രൂ മെമ്പറായിരുന്നു കോങ്‌െ്രെബലറ്റ്പം നഗന്തോയ് ശര്‍മ്മ. തൗബല്‍ ജില്ലയില്‍ നിന്നുള്ള 22 വയസ് മാത്രം പ്രായമുള്ള നഗന്തോയ് ശര്‍മ്മ 2023 ഏപ്രിലിലാണ് ജോലിയില്‍ പ്രവേശിച്ചത്. ഇംഫാലില്‍ നടന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റിനിടെയാണ് ജോലിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ജൂണ്‍ 15 ന് തിരിച്ചുവരുമെന്ന് അവള്‍ ഞങ്ങളോട് പറഞ്ഞു. ഉയരങ്ങളിലേക്ക് പറക്കാനുള്ള അവളുടെ സ്വപ്‌നം ഒരു വര്‍ഷം കൊണ്ട് അവസാനിച്ചുവെന്ന് അവളുടെ സഹോദരി ഗീതാഞ്ജലിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ലാംനുന്തം സിംഗ്‌സണ്‍


മണിപ്പൂരില്‍ നിന്നുള്ള 24 കാരിയായ ലാംനുന്തം സിംഗ്‌സണ്‍ ഈ വര്‍ഷം ആദ്യമാണ് എയര്‍ ഇന്ത്യയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 2023 ല്‍ വംശീയ അക്രമത്തെത്തുടര്‍ന്ന് നാടുകടത്തപ്പെട്ട അവരുടെ കുടുംബം കാങ്‌പോക്പി ജില്ലയിലേക്കായിരുന്നു താമസം മാറിയത്. ഞാന്‍ എന്റെ ജോലിക്ക് വേണ്ടി അഹമ്മദാബാദിലേക്ക് പോകുന്നുവെന്നായിരുന്നു, അവളില്‍ നിന്നുണ്ടായ അവസാന വാക്കുകളെന്ന് അവളുടെ അമ്മ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ദീപക് പഥക്

11 വര്‍ഷത്തിലേറെയായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി സേവനമനുഷ്ഠിക്കുന്ന 36 കാരനാണ് ദീപക് പഥക്. വിമാന യാത്രയ്ക്കും മുമ്പ് കുടുംബത്തെ വിളിക്കുന്നത് പതിവാക്കിയ ദീപക് പഥക് അപകടത്തിന് മുമ്പും വീട്ടുകാരോട് സംസാരിച്ചിരുന്നു.

സൈനീത ചക്രവര്‍ത്തി

ജുഹുവിലെ കോളിവാഡയില്‍ താമസിക്കുന്ന 35 കാരിയായ സൈനീത ചക്രവര്‍ത്തിയെ 'പിങ്കി' എന്ന പേരിലാണ് എല്ലാവര്‍ക്കും പരിചിതമാകുന്നത്. ഗോ എയറില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അടുത്തിടെയാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്.

മൈഥിലി മോരേശ്വര്‍ പാട്ടീല്‍

പന്‍വേലിലെ നവ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് മൈഥിലി പാട്ടീല്‍ ജനിച്ചത്. വെല്‍ഡറായ അവളുടെ പിതാവ് അടുത്തിടെ ഒഎന്‍ജിസി കരാര്‍ ജോലി ലഭിച്ചു. മൈഥിലിക്ക് എയര്‍ ഇന്ത്യയില്‍ ജോലി ലഭിച്ചതോടെ കുടുംബത്തെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ സാധിച്ചു.

എല്ലാ ബുദ്ധിമുട്ടുകളെയും മറികടന്നാണ് അവര്‍ ഊ ജോലി നേടിയത്. അവള്‍ ഞങ്ങളുടെ അഭിമാനമായിരുന്നു. അവളുടെ ജീവിതം ഗ്രാമത്തിലെ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായെന്നും അവരെ പറക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും അയല്‍വാസി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

റോഷ്‌നി രാജേന്ദ്ര സോംഘരെ

സ്‌പൈസ് ജെറ്റിലെ പരിശീലനത്തിനും സേവനത്തിനും ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഷ്‌നി സോങ്ഹാരെ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. 54,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള അവര്‍ തന്റെ ജീവിതത്തിലെയും യാത്രകളിലെയും നിമിഷങ്ങള്‍ പങ്കുവെക്കുവെക്കുന്നത് അവര്‍ ശീലമാക്കിയിരുന്നു. 'അവള്‍ ഈ കരിയര്‍ തിരഞ്ഞെടുത്തത് പറക്കാന്‍ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന്' അവരുടെ അമ്മ പറഞ്ഞു.


അപര്‍ണ മഹാദിക്

എയര്‍ ഇന്ത്യയ്ക്കു വേണ്ടി പറക്കുന്നതിനിടെയാണ് മുതിര്‍ന്ന ക്രൂ അംഗമായ അപര്‍ണ ഭര്‍ത്താവ് അമോല്‍ മഹാദിക്കിനെ കണ്ടുമുട്ടിയത്. പറക്കാന്‍ അതിയായ മോഹം ഇരുവര്‍ക്കും ഉണ്ടായിരുന്നു. ഇവര്‍ക്ക് എട്ടു വയസുകാരനായ ഒരു മകനും ഉണ്ട്.

കാബിന്‍ സൂപ്പര്‍വൈസര്‍ ശ്രദ്ധ ധവാന്‍

ശ്രദ്ധ ധവാന്‍ വിമാനത്തിലെ ഏറ്റവും പരിചയസമ്പന്നരായ ക്രൂ അംഗങ്ങളില്‍ ഒരാളായിരുന്നു. 44 കാരിയായ അവര്‍ 21 വര്‍ഷം മുമ്പാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. മുന്‍ ക്യാബിന്‍ ക്രൂ അംഗമായ ഭര്‍ത്താവിനും 13 വയസ്സുള്ള മകള്‍ക്കുമൊപ്പം മുളുണ്ടിലാണ് അവര്‍ താമസിച്ചിരുന്നത്.

മനീഷ താപ്പയും ഇര്‍ഫാന്‍ ഷെയ്ക്കും

ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 10 എയര്‍ലൈന്‍ ജീവനക്കാരില്‍ യുവ ഗൂര്‍ഖ ക്യാബിന്‍ ക്രൂ അംഗമായ മനീഷ ഥാപ്പയും മറ്റൊരു ക്യാബിന്‍ ക്രൂ അംഗമായ ഇര്‍ഫാന്‍ ഷെയ്ഖും വിമാനത്തിലുണ്ടായിരുന്നു.