ചൈനയിലെ കത്തോലിക്ക സഭകള്‍ക്ക് ആദ്യ സഹായ മെത്രാനെ നിയമിച്ച് പോപ്പ് ലിയോ

ചൈനയിലെ കത്തോലിക്ക സഭകള്‍ക്ക് ആദ്യ സഹായ മെത്രാനെ നിയമിച്ച് പോപ്പ്  ലിയോ


വത്തിക്കാന്‍ സിറ്റി/ ബെയ്ജിംഗ്: ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ചൈനയില്‍ പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മെത്രാനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷോ രൂപതയുടെ സഹായ മെത്രാനായാണ് ബിഷപ്പ് ജോസഫ് ലിന്‍ യുന്റുവാനെ (73) ലിയോ പാപ്പ നിയമിച്ചിരിക്കുന്നത്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ചൈനയില്‍ നടത്തുന്ന ആദ്യ നിയമനമാണിത്.

ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച വത്തിക്കാന്‍  ചൈനീസ് താല്‍ക്കാലിക കരാര്‍ അനുസരിച്ച്, ജൂണ്‍ 5നാണ് ബിഷപ്പ് ജോസഫ് ലിന്‍ യുന്റുവാനെ സഹായ മെത്രാനായി നിയമിച്ചത്. ജൂണ്‍ 11ന് മെത്രാന്‍ സ്ഥാനാരോഹണം നടന്നതായി വത്തിക്കാന്‍ അറിയിച്ചു. ബിഷപ്പ് ജോസഫിന്റെ എപ്പിസ്‌കോപ്പല്‍ ശുശ്രൂഷ സിവില്‍ നിയമ പ്രകാരം അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി പറഞ്ഞു. പരിശുദ്ധ സിംഹാസനവും ചൈനീസ് അധികാരികളും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബര്‍ 22ന് ബെയ്ജിങ്ങില്‍വെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വര്‍ഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാര്‍ ഇരുകൂട്ടരും ഒപ്പിട്ടത്. നിയമനം സംബന്ധിച്ച കരാര്‍ വത്തിക്കാനും ചൈനീസ് സര്‍ക്കാരും 2024 ഒക്ടോബറില്‍ പുതുക്കി രണ്ട് വര്‍ഷത്തില്‍ നിന്ന് നാല് വര്‍ഷത്തേക്ക് നീട്ടിയിരുന്നു.