ചന്ദ്രനിൽ 'ട്രംപ് ടവർ' -എഐ ചിത്രം പങ്കുവെച്ച് ട്രംപ്; യാഥാർത്ഥ്യമാകാൻ എത്ര സമയം?

ചന്ദ്രനിൽ 'ട്രംപ് ടവർ' -എഐ ചിത്രം പങ്കുവെച്ച് ട്രംപ്; യാഥാർത്ഥ്യമാകാൻ എത്ര സമയം?


വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും വിവാദങ്ങളിൽ. ചന്ദ്രനിൽ സ്വർണ്ണനിറത്തിലുള്ള 'ട്രംപ് ടവർ' സ്ഥാപിച്ചിരിക്കുന്നതുപോലെ തോന്നിക്കുന്ന എഐ ചിത്രം ട്രംപ് സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

'TRUMP' എന്ന വൻ അക്ഷരങ്ങളിൽ രണ്ടു തവണ എഴുതിയ ഭാവി ശൈലിയിലുള്ള ഉയരം കൂടിയ കെട്ടിടം ചന്ദ്രനിന്റെ ഉപരിതലത്തിൽ നിലകൊള്ളുന്ന രീതിയിലാണ് ചിത്രം. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശ പശ്ചാത്തലത്തിലാണ് ഈ ദൃശ്യാവിഷ്‌കാരം.

ഏപ്രിൽ 10ന് നാസയുടെ ആർട്ടെമിസ്  II ദൗത്യത്തിലെ മനുഷ്യസാന്നിധ്യമുള്ള ചന്ദ്രപരിക്രമണ ദൗത്യം വിജയകരമായി പൂർത്തിയായതോടെ ചന്ദ്രാന്വേഷണത്തെ ചുറ്റിപ്പറ്റി വീണ്ടും ആഗോള ശ്രദ്ധ ഉയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പോസ്റ്റ്. അതേ ദിവസം തന്നെ യേശുവിനെപ്പോലെ രോഗശാന്തി നൽകുന്ന രൂപത്തിൽ തന്റെ മറ്റൊരു എഐ ചിത്രവും ട്രംപ് പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസവും

ട്രംപിന്റെ പോസ്റ്റുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയർന്നത്. 'ഇദ്ദേഹത്തിന് ബുദ്ധിമുട്ട് സംഭവിച്ചിരിക്കുന്നു' എന്ന് ചിലർ ആരോപിച്ചപ്പോൾ 'മാനസികാവസ്ഥ ചോദ്യം ചെയ്യേണ്ടതാണ്' എന്ന്  മറ്റുചിലരും അഭിപ്രായപ്പെട്ടു.

'ചന്ദ്രനിലെ ട്രംപ് ടവർ ചിത്രമാണ് കൂടുതൽ ലജ്ജാകരം' എന്നും, 'ദൈവസങ്കൽപ്പം പോലുള്ള അതിരുവിട്ട ആത്മവിശ്വാസമാണ്' എന്നും വിമർശനങ്ങൾ ഉയർന്നു. 'ട്രംപ് തനിയെ അവിടെ താമസിക്കാൻ പോകുന്നുവെങ്കിൽ ഞങ്ങൾ പിന്തുണക്കും' എന്ന രീതിയിലുള്ള പരിഹാസപരമായ പ്രതികരണങ്ങളും നിറഞ്ഞു.

ചന്ദ്രനിൽ മനുഷ്യവാസത്തിന് എത്ര കാലം കാത്തിരിക്കണം?

ആർട്ടെമിസ് പദ്ധതിയിലൂടെ മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണ്. എന്നാൽ സ്ഥിരതാമസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇപ്പോഴും ദശാബ്ദങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആദ്യമായി മനുഷ്യരെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള പദ്ധതി 2028ഓടെ ലക്ഷ്യമിടുന്ന ആർട്ടെമിസ് IV ദൗത്യത്തിലാണ് ഉള്ളത്. തുടർന്ന് നടക്കുന്ന ദൗത്യങ്ങളിലൂടെ ചുരുങ്ങിയ കാലയളവിലെ താമസസൗകര്യങ്ങൾ പരീക്ഷിക്കപ്പെടും. ഏറ്റവും പ്രതീക്ഷാഭരിതമായ സാഹചര്യത്തിൽ പോലും 2035ഓടെയാണ് ചെറിയ മനുഷ്യവാസ കേന്ദ്രങ്ങൾ സാദ്ധ്യമാകുക.

എന്നാൽ പൂർണമായും സ്വയംപര്യാപ്തമായ ഒരു കോളനി - ജനസംഖ്യ, ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങൾ, പ്രാദേശിക നിർമ്മാണം എന്നിവയോടെ - യാഥാർത്ഥ്യമാകാൻ 50 വർഷത്തോളം സമയമെടുക്കും.

'ട്രംപ് ടവർ' യാഥാർത്ഥ്യമാകുമോ?

ചന്ദ്രനിൽ ഒരു ഭീമൻ കെട്ടിടം നിർമ്മിക്കുന്നത് ഇപ്പോഴത്തെ സാങ്കേതിക സാഹചര്യത്തിൽ അസാധ്യമാണ്. നിർമാണത്തിനാവശ്യമായ വസ്തുക്കൾ എത്തിക്കൽ, അവിടെ തന്നെ നിർമ്മാണം നടത്തൽ എന്നിവ വലിയ വെല്ലുവിളികളാണ്. വികിരണം, അത്യുഷ്ണം-അതിശൈത്യം, മൈക്രോമീറ്റിയ റൈറ്റുകൾ, കുറഞ്ഞ ഗുരുത്വാകർഷണം തുടങ്ങിയ പ്രശ്‌നങ്ങളും നിലനിൽക്കുന്നു.

ഇതെല്ലാം പരിഗണിക്കുമ്പോൾ, ചന്ദ്രനിൽ 'ട്രംപ് ടവർ' പോലുള്ള ആകാശചുംബി കെട്ടിടം യാഥാർത്ഥ്യമാകാൻ ഒരു നൂറ്റാണ്ട് വരെ എടുക്കാമെന്നോ, ഒരിക്കലും നടക്കാതിരിക്കാമെന്നോ ആണ് വിലയിരുത്തൽ.

സ്വകാര്യ മേഖലയിലെ ഭാവി പദ്ധതികളിൽ പോലും ചന്ദ്രനിൽ ഹോട്ടലുകളോ ചെറിയ കേന്ദ്രങ്ങളോ മാത്രമാണ് ചർച്ചയിലുള്ളത്. ട്രംപ് ചിത്രത്തിൽ കാണുന്ന പോലെ ഒരു സ്വർണ്ണനിറമുള്ള ഭീമൻ ടവർ നിർമിക്കാൻ ട്രില്യൺ ഡോളർ ചെലവും അതിവിശാലമായ സാങ്കേതിക ശേഷിയും ആവശ്യമായിരിക്കും.

എന്തായാലും, ആർട്ടെമിസ് II സൃഷ്ടിച്ച ആഗോള ശ്രദ്ധയെ ഉപയോഗപ്പെടുത്തുന്നതിൽ ട്രംപ് വിജയിച്ചതായി വിലയിരുത്തപ്പെടുന്നു.