ലാമാല്‍ഫയുടെ അന്ത്യം: റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം കൂടുതല്‍ ദുര്‍ബലമായി; ട്രംപിന്റെ വിശ്വസ്തന്‍ വിടവാങ്ങി

ലാമാല്‍ഫയുടെ അന്ത്യം: റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം കൂടുതല്‍ ദുര്‍ബലമായി; ട്രംപിന്റെ വിശ്വസ്തന്‍ വിടവാങ്ങി


വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ഡഗ് ലാമാല്‍ഫ (65) അന്തരിച്ചു. 13 വര്‍ഷമായി കോണ്‍ഗ്രസിലെ അംഗമായിരുന്ന ലാമാല്‍ഫയുടെ മരണത്തോടെ ഹൗസ് ഓഫ് റിപ്രസന്റേറ്റിവ്‌സിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം കൂടുതല്‍ ദുര്‍ബലമായി.

പാര്‍ട്ടി നേതാക്കള്‍ വാഷിങ്ടണിലെ കെനഡി സെന്ററില്‍ പാര്‍ട്ടി റിട്രീറ്റിനായി ഒത്തുചേരുന്നതിനിടെയാണ് ലാമാല്‍ഫയുടെ വിയോഗവാര്‍ത്ത പുറത്തുവന്നത്. 2026 മിഡ്‌ടേം തിരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഷത്തില്‍ ആഭ്യന്തര ഭിന്നതയും അഭിപ്രായവ്യത്യാസങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അലട്ടുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നഷ്ടം.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലാമാല്‍ഫയെ വിശ്വസ്ത സഹായിയായാണ് വിശേഷിപ്പിച്ചത്. 'അദ്ദേഹം എല്ലായ്‌പ്പോഴും നമ്മുടെ കൂടെയായിരുന്നു,' റിട്രീറ്റില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ലാമാല്‍ഫ തിങ്കളാഴ്ചയാണ് മരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ജറി ടെയ്‌ലര്‍ ഗ്രീന്‍ പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായ കടുത്ത തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഈ ആഴ്ച രാജിവച്ചതിനു പിന്നാലെയാണ് ലാമാല്‍ഫയുടെ വിയോഗം. ഇതോടെ ഹൗസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പാര്‍ട്ടി ലൈന്‍ വോട്ടുകളില്‍ പരമാവധി രണ്ട് അംഗങ്ങള്‍ മാത്രമേ വിട്ടുമാറാന്‍ കഴിയൂ എന്ന നിലയിലായി.

ഹാര്‍ഡ്‌ലൈന്‍ കണ്‍സര്‍വേറ്റിവുകള്‍ പലതവണ പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതേസമയം, സ്വിങ് ജില്ലകളിലെ മിതവാദി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഒബാമാകെയര്‍ സബ്‌സിഡികള്‍ നീട്ടാനുള്ള വോട്ടെടുപ്പ് പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പിനിടയിലും മുന്നോട്ട് വയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. ഈ വോട്ടെടുപ്പ് ഈ ആഴ്ച തന്നെ നടക്കുമെന്നാണ് സൂചന.

റിപ്പബ്ലിക്കന്‍ ഹൗസ് ക്യാമ്പെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ റിച്ചര്‍ഡ് ഹഡ്‌സണ്‍ ലാമാല്‍ഫയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് അദ്ദേഹത്തെ 'തത്വങ്ങളില്‍ ഉറച്ചുനിന്ന ഒരു കണ്‍സര്‍വേറ്റീവ് നേതാവ്' എന്നാണ് വിശേഷിപ്പിച്ചത്.

ലാമാല്‍ഫയുടെ വിയോഗത്തോടെ ഹൗസിലെ റിപ്പബ്ലിക്കന്‍ അംഗസംഖ്യ 218 ആയി കുറഞ്ഞു; ഡെമോക്രാറ്റുകള്‍ക്ക് 213 അംഗങ്ങളുണ്ട്. കാലിഫോര്‍ണിയയിലെ അദ്ദേഹത്തിന്റെ ഒരുകാലത്ത് സുരക്ഷിതമായിരുന്ന സീറ്റ് ഡെമോക്രാറ്റുകള്‍ നടത്തിയ റീ ഡിസ്ട്രിക്ടിങ്ങിലൂടെ ഇപ്പോള്‍ മത്സരം കടുപ്പമുള്ളതായിട്ടുണ്ട്. നിലവിലെ എംപിയുടെ നഷ്ടം 2026 മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ആ സീറ്റ് നിലനിര്‍ത്തുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കൂടുതല്‍ വെല്ലുവിളിയാകും.

ഇതിനിടെ, ഇന്‍ഡിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ജിം ബെയര്‍ഡ് വാഹനാപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നാണ് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്. ബെയര്‍ഡ് ഹാജരാകാനാകാത്ത സാഹചര്യത്തില്‍, എല്ലാ ഡെമോക്രാറ്റുകളും എതിര്‍ത്ത് വോട്ട് ചെയ്താല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു വോട്ട് പോലും നഷ്ടപ്പെടാനാവാത്ത അതീവ നിര്‍ണായക അവസ്ഥയാണ് നിലവില്‍.