വാഷിംഗ്ടൺ: ഫെഡറൽ സർക്കാർ ജീവനക്കാരെ എളുപ്പത്തിൽ പിരിച്ചുവിടാൻ വഴിയൊരുക്കുന്ന പുതിയ ചട്ടങ്ങൾ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് പെഴ്‌സണൽ മാനേജ്‌മെന്റ് ഓഫീസ് (ഒപിഎം) പുറത്തിറക്കിയ ഭേദഗതികൾ പ്രകാരം, നയരൂപീകരണത്തിൽ സ്വാധീനമുള്ള പദവികളിലുള്ള ജീവനക്കാരെ 'ഷെഡ്യൂൾ പോളിസി/കരിയർ' എന്ന പുതിയ വിഭാഗത്തിലേക്ക് മാറ്റാനാകും.
ഇതുവഴി ഏകദേശം 50,000 മുതിർന്ന കരിയർ ജീവനക്കാരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ഇവരുടെ പദവികൾ 'അറ്റ്-വിൽ' സ്വഭാവത്തിലാകുകയും, മുമ്പുണ്ടായിരുന്ന നിയമപരിരക്ഷകളില്ലാതെ തന്നെ പുറത്താക്കാൻ ഏജൻസികൾക്ക് സാധിക്കുകയും ചെയ്യും.
255 പേജുള്ള ചട്ട വിശദീകരണത്തിൽ, മോശം പ്രകടനമോ അച്ചടക്കലംഘനമോ നടത്തുന്ന ജീവനക്കാരെ നീക്കുന്നതിൽ മേലധികാരികൾക്ക് വർഷങ്ങളായി ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഒപിഎമ്മിന്റെ വാദം. പ്രസിഡന്റിന്റെ നിർദേശങ്ങൾ അട്ടിമറിക്കുന്നവരെയും കാര്യക്ഷമമല്ലാത്തവരെയും 'വേഗത്തിൽ മാറ്റിനിർത്താൻ' പുതിയ സംവിധാനം സഹായിക്കുമെന്നും വിശദീകരിച്ചു. ഈ ചട്ടം ഈ ആഴ്ച ഫെഡറൽ രജിസ്റ്ററിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
ജനുവരി 2025ൽ ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഓർഡറിന്റെ തുടർച്ചയായാണ് ഈ നീക്കം. ആദ്യ ഭരണകാലാവസാനത്തിലും സമാന ശ്രമം നടത്തിയിരുന്നെങ്കിലും ബൈഡൻ ഭരണകൂടം അത് പിൻവലിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തിയ ശേഷം ഫെഡറൽ ബ്യൂറോക്രസി ചുരുക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
തീരുമാനത്തെ വൈറ്റ് ഹൗസ് വക്താവ് കരോളൈൻ ലെവിറ്റ് ന്യായീകരിച്ചു. ഭരണകൂട നയങ്ങൾ നടപ്പാക്കാത്തവരും ജോലി ശരിയായി ചെയ്യാത്തവരും സർക്കാർ സേവനത്തിൽ തുടരേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്.
അതേസമയം, ഫെഡറൽ ജീവനക്കാരുടെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഏറ്റവും വലിയ യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് (എഎഫ്ജിഇ) ഇതിനെ 'നിരപേക്ഷവും കഴിവ് അധിഷ്ഠിതവുമായ സിവിൽ സർവീസിനുമേലുള്ള നേരിട്ടുള്ള ആക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാറ്റി 'രാഷ്ട്രീയ അനുയായികളെ' നിയമിക്കാനുള്ള ശ്രമമാണിതെന്ന് എഎഫ്ജിഇ പ്രസിഡന്റ് എവർട്ട് കെല്ലി മുന്നറിയിപ്പ് നൽകി.
നിയമനടപടികൾക്കും ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ഡെമോക്രസി ഫോർവേഡ് നേതൃത്വത്തിലുള്ള സംഘടനകൾ ഈ ചട്ടം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. ഇത് ജീവനക്കാരുടെ ദീർഘകാല അവകാശങ്ങൾ കവർന്നെടുക്കുന്നതും രാഷ്ട്രീയ കാരണങ്ങളാൽ പിരിച്ചുവിടൽ എളുപ്പമാക്കുന്നതുമാണെന്നാണ് അവരുടെ ആരോപണം.
ഫെഡറൽ ജീവനക്കാരെ എളുപ്പത്തിൽ പുറത്താക്കാൻ പുതിയ ചട്ടം; ട്രംപ് സർക്കാരിനെതിരെ യൂണിയനുകളുടെ പ്രതിഷേധം
