അമേരിക്കയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും 1000 ഡോളര്‍ നിക്ഷേപം; ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' വിശദായി അറിയാം

അമേരിക്കയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും 1000 ഡോളര്‍ നിക്ഷേപം; ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' വിശദായി അറിയാം


'ഇത് കുടുംബങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ഉപയോഗിച്ച് പുതിയ തലമുറയെ ഉയര്‍ത്താന്‍ ഇത് സഹായിക്കും. അവര്‍ക്ക് ജീവിതത്തില്‍ ഒരു നല്ല തുടക്കം ലഭിക്കും,' ട്രംപ് ഈ പദ്ധതിയെക്കുറിച്ച് വലിയ ബിസിനസ്സ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.

എന്താണ് ട്രംപ് അക്കൗണ്ട്‌സ്?

കുട്ടികള്‍ക്കായി തുടങ്ങുന്ന ഈ നിക്ഷേപ അക്കൗണ്ടുകള്‍ രക്ഷിതാക്കളുടെ നിയന്ത്രണത്തിലായിരിക്കും. ഇതിന് നികുതിയുണ്ടാവില്ല. സര്‍ക്കാര്‍ ഓരോ അക്കൗണ്ടിലേക്കും 1000 ഡോളര്‍ നല്‍കും. പിന്നീട് ഈ അക്കൗണ്ടുകള്‍ ഓഹരി വിപണിയുമായി ബന്ധിപ്പിക്കും. രക്ഷിതാക്കള്‍ക്ക് ഓരോ വര്‍ഷവും 5000 ഡോളര്‍ വരെ ഇതിലേക്ക് ചേര്‍ക്കാം. ഈ പദ്ധതി കുട്ടികള്‍ക്ക് സാമ്പത്തികമായി മെച്ചപ്പെടാന്‍ അവസരം നല്‍കുമെന്നും, ചെറുപ്പത്തില്‍ തന്നെയുള്ള ഈ നിക്ഷേപം അവരെ സമ്പന്നരാക്കുമെന്നുമാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്.

ആര്‍ക്കൊക്കെ ലഭിക്കും?

2024 ഡിസംബര്‍ 31നും 2029 ജനുവരി 1നും ഇടയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഈ അക്കൗണ്ട് ലഭിക്കും. കുട്ടിയുടെ അച്ഛനോ അമ്മക്കോ അല്ലെങ്കില്‍ രക്ഷിതാവിനോ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ള സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉണ്ടായിരിക്കണം എന്നൊരു നിബന്ധന മാത്രമേയുള്ളൂ.


പണം എങ്ങനെ പിന്‍വലിക്കാം?

    18 വയസ്സില്‍ അക്കൗണ്ടിലുള്ള പകുതി പണം പിന്‍വലിക്കാം.
    25 വയസ്സില്‍ വിദ്യാഭ്യാസം, ചെറിയ ബിസിനസ്സ് തുടങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി മുഴുവന്‍ പണവും എടുക്കാം.
    30 വയസ്സിന് ശേഷം ഈ പണം എന്തിനും ഉപയോഗിക്കാം.

മില്‍ക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനമനുസരിച്ച്, സര്‍ക്കാര്‍ നല്‍കുന്ന 1000 ഡോളര്‍ 20 വര്‍ഷം കഴിയുമ്പോള്‍ 8000 ഡോളറായും, 40 വര്‍ഷം കഴിയുമ്പോള്‍ 69,000 ഡോളറായും, 60 വര്‍ഷം കഴിയുമ്പോള്‍ 5,74,000 ഡോളറായും വളരും.

ചിലവും നടത്തിപ്പും

ഈ പദ്ധതിക്ക് എത്ര പണം ചിലവാകുമെന്ന് ഇതുവരെ കൃത്യമായി പറഞ്ഞിട്ടില്ല. ഓരോ വര്‍ഷവും ഏകദേശം 3.6 ദശലക്ഷം കുട്ടികള്‍ ജനിക്കുന്നുണ്ടെന്ന കണക്കനുസരിച്ച്, ഏകദേശം 3 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്ക് അപേക്ഷിക്കേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് (ധനകാര്യ വകുപ്പ്) തന്നെ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പോലും ഈ അവസരം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഗുണങ്ങളും ദോഷങ്ങളും

ഈ പദ്ധതി പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. കാലിഫോര്‍ണിയ, കണക്റ്റിക്കട്ട്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ സമാനമായ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും, അവിടെ പാവപ്പെട്ട കുട്ടികള്‍ക്ക് മാത്രമാണ് സഹായം നല്‍കുന്നത്. എന്നാല്‍, ട്രംപിന്റെ ഈ പദ്ധതിയില്‍ എല്ലാവര്‍ക്കും ഒരേപോലെയാണ് ആനുകൂല്യം ലഭിക്കുന്നത്. ഇത് പണമുള്ളവരെ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുകയും, പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയാതെ വരികയും ചെയ്യും.

529 കോളേജ് സേവിംഗ്‌സ് അക്കൗണ്ട് പോലുള്ള മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഈ പദ്ധതിയുടെ ഗുണങ്ങള്‍ കുറവാണെന്നും ചില സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, മെഡിക്കെയ്ഡ്, സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (ടചഅജ) തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം കുറയ്ക്കുമ്പോഴാണ് ഈ പദ്ധതി വരുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിനാല്‍ നഷ്ടം വരാനും സാധ്യതയുണ്ട്.

കോര്‍പ്പറേറ്റ് പിന്തുണയും നിയമപരമായ കടമ്പകളും

ഡെല്‍ ടെക്‌നോളോജിസ് , ഗോള്‍ഡ്മാന്‍ സാക്‌സ് , യൂബര്‍ , സെയില്‍സ്‌ഫോഴ്‌സ്, റോബിന്‍ഹുഡ് തുടങ്ങിയ പല വലിയ കമ്പനികളും ഈ പദ്ധതിക്ക് പിന്തുണ നല്‍കുന്നുണ്ട്. ഡെല്‍ സിഇഒ മൈക്കിള്‍ ഡെല്‍ പറഞ്ഞത്, 'ഓരോ ഡെല്‍ ജീവനക്കാരന്റെയും കുട്ടിക്ക് സര്‍ക്കാരിന്റെ 1,000 ഡോളറിന് പുറമെ കമ്പനിയും 1,000 ഡോളര്‍ നല്‍കും'.

'ട്രംപ് അക്കൗണ്ട്‌സ്' ഉള്‍പ്പെടുന്ന, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ പാസായെങ്കിലും, സെനറ്റില്‍ ഇത് പാസാകാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പോലും ഇതിനെ എതിര്‍ക്കുന്നുണ്ട്. കോണ്‍ഗ്രഷണല്‍ ബഡ്ജറ്റ് ഓഫീസ് പറയുന്നത് ഈ ബില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 2.4 ട്രില്യണ്‍ ഡോളര്‍ കടമുണ്ടാക്കും എന്നാണ്. അമേരിക്കയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരു നിക്ഷേപം നല്‍കി സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കാന്‍ ട്രംപിന്റെ ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നു. എന്നാല്‍, ഇതിന്റെ ചിലവുകളും, ഗുണങ്ങളും ദോഷങ്ങളും ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളാണ്.