അമേരിക്ക ഇടപെട്ടുകൊണ്ടിരിക്കണമെന്നതാണ് നെതന്യാഹുവിന്റെ ആഗ്രഹമെന്ന് ട്രംപ്

അമേരിക്ക ഇടപെട്ടുകൊണ്ടിരിക്കണമെന്നതാണ് നെതന്യാഹുവിന്റെ ആഗ്രഹമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാന്‍ ആണവ പദ്ധതി പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യമായി പങ്കുവെക്കുന്നത് അമേരിക്ക വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കണമെന്ന ആഗ്രഹം കൊണ്ടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇറാനുമായി ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം ആവര്‍ത്തിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതിയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ നെതന്യാഹു തനിക്ക് നേരിട്ട് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. അത്തരം വിവരങ്ങള്‍ അറിയാന്‍ നെതന്യാഹുവിന്റെ സഹായം ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്ക ഈ വിഷയത്തില്‍ തുടര്‍ന്നും ഇടപെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 

വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതിനെ ചോദ്യം ചെയ്ത ട്രംപ്, 'അത് എന്നോട് മാത്രം പറഞ്ഞാല്‍ പോരേ? എന്തിനാണ് ലോകം മുഴുവന്‍ അറിയിക്കേണ്ടത്?' എന്നും ചോദിച്ചു.

ഇറാനുമായി ധാരണയിലെത്താന്‍ സാധിക്കാത്ത പക്ഷം അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ശക്തമായ സുരക്ഷാ സംവിധാനമുള്ളതായി കരുതപ്പെടുന്ന പിക്കാക്‌സ് മൗണ്ടന്‍ ആണവ കേന്ദ്രത്തെയും അദ്ദേഹം പരാമര്‍ശിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ lങ്ങള്‍ തകര്‍ത്തതായും  കരാര്‍ ഉണ്ടായില്ലെങ്കില്‍ പിക്കാക്‌സ് കേന്ദ്രവും നശിപ്പിക്കുമെന്നും ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വളരെ എളുപ്പത്തില്‍ തകര്‍ക്കാനാകുമെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക പിക്കാക്‌സ് മൗണ്ടന്‍ കേന്ദ്രത്തെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആ കേന്ദ്രം വലിയ വെല്ലുവിളിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.