മധ്യ ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഒരാൾ മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്ക്

മധ്യ ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഒരാൾ മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്ക്


ടെൽ അവിവ്:  മധ്യ ഇസ്രയേലിൽ ഇറാൻ നടത്തിയ ഏറ്റവും പുതിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

യേഹുദ്, ഹോളോൻ, ബത് യാം എന്നീ പ്രദേശങ്ങളിലായി കുറഞ്ഞത് ആറിടങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി പൊലീസ് അറിയിച്ചു. 
യേഹുദിലെ ഒരു നിർമാണ സ്ഥലത്ത് രണ്ടു തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഇരുവരും നാല്പത് വയസ്സിനടുത്ത പ്രായമുള്ളവരാണ്. ഇവരിൽ ഒരാൾ പിന്നീട് മരിച്ചു. മറ്റെയാളെ ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സ്ഥലത്ത് മുപ്പത് വയസ്സുള്ള ഒരാൾക്കും സ്‌ഫോടനത്തിൽ നിന്നുള്ള ഇരുമ്പുതുണ്ടുകൾ തട്ടി ഗുരുതരമായി പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് അർധരാത്രിക്ക് ശേഷം ഇറാൻ നടത്തിയ ഏഴാമത്തെ മിസൈൽ ആക്രമണമാണ് ഇത്. ആക്രമണത്തെ തുടർന്ന് മധ്യ ഇസ്രയേലിലെ പല പ്രദേശങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

ഇതിനിടെ, ചില സ്ഥലങ്ങളിൽ പതിച്ച അവശിഷ്ടങ്ങൾ മിസൈൽ തടയൽ സംവിധാനത്തിന്റെ ഭാഗങ്ങളാണോ അതോ ബോംബ് ഭാഗങ്ങളാണോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് രക്ഷാപ്രവർത്തനവും പരിശോധനയും തുടരുകയാണ്.