ബ്രിക്‌സ് ഉച്ചകോടി 2026: പാശ്ചാത്യ മാധ്യമങ്ങളുടെ അവഗണനയും വിമര്‍ശനവും ഫലം കണ്ടില്ലെന്ന് വിലയിരുത്തല്‍

ബ്രിക്‌സ് ഉച്ചകോടി 2026: പാശ്ചാത്യ മാധ്യമങ്ങളുടെ അവഗണനയും വിമര്‍ശനവും ഫലം കണ്ടില്ലെന്ന് വിലയിരുത്തല്‍


ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി 2026നെ പാശ്ചാത്യ മാധ്യമങ്ങളിലെ വലിയൊരു വിഭാഗം ചെറുതാക്കി കാണിക്കുകയോ തള്ളിക്കളയുകയോ ഏതാണ്ട് പൂര്‍ണമായി അവഗണിക്കുകയോ ചെയ്തുവെങ്കിലും അത് ഫലം കണ്ടില്ലെന്ന് വിലയിരുത്തല്‍.

ഇന്ത്യയെ ഇപ്പോഴും 'പാമ്പാട്ടികളുടെ നാട്' എന്ന പഴയ കാഴ്ചപ്പാടിലൂടെ കാണുന്ന പാശ്ചാത്യ മാധ്യമ സമീപനമാണ് ഉച്ചകോടിയുടെ റിപ്പോര്‍ട്ടിങ്ങിലും പ്രകടമായതെന്ന വിമര്‍ശനമുണ്ട്. വലിയൊരു അന്താരാഷ്ട്ര ഉച്ചകോടി പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത, അരാജകത്വം നിറഞ്ഞ രാജ്യമാണ് ഇന്ത്യ എന്ന മുന്‍വിധിയാണ് പല റിപ്പോര്‍ട്ടുകളിലും പ്രകടമായത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'നിഴല്‍', ഇന്ത്യ- ചൈന മത്സരം, റഷ്യ- യുക്രെയ്ന്‍ യുദ്ധം, ഇറാന്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പല വിദേശ മാധ്യമങ്ങളും അമിത പ്രാധാന്യം നല്‍കിയത്. അതേസമയം, ബ്രിക്‌സ് ഉച്ചകോടിയുടെ യഥാര്‍ഥ അജണ്ടയും നിര്‍ണായക തീരുമാനങ്ങളും വേണ്ടത്ര ശ്രദ്ധ നേടിയില്ല.

ബ്രിക്‌സ് അജണ്ടയ്ക്ക് പകരം മറ്റ് വിഷയങ്ങള്‍

പാശ്ചാത്യ മാധ്യമങ്ങളിലെ നിരവധി റിപ്പോര്‍ട്ടുകള്‍ ബ്രിക്‌സിന്റെ ഔദ്യോഗിക അജണ്ടയില്‍ മുന്‍നിരയിലില്ലാത്ത റഷ്യ- യുക്രെയ്ന്‍ യുദ്ധം, ഇറാന്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്.

അതേസമയം, ലോകം നേരിടുന്ന സങ്കീര്‍ണമായ നിരവധി വിഷയങ്ങളില്‍ സമവായം രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ബ്രിക്‌സ് രാജ്യങ്ങള്‍. പാശ്ചാത്യ രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്തുകയായിരുന്നു കൂട്ടായ്മ.

ലോക ജി ഡി പിയുടെ ഏകദേശം 40 ശതമാനത്തെയും ലോക ജനസംഖ്യയുടെ പകുതിയെയും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒടുവില്‍ ഏകദേശം 140 പോയിന്റുകളുള്ള, 45 പേജുള്ള ന്യൂഡല്‍ഹി പ്രഖ്യാപനം സമവായത്തോടെ ഏകകണ്ഠമായി അംഗീകരിച്ചു.

വികസിച്ചും രാഷ്ട്രീയമായി വൈവിധ്യമാര്‍ന്നതുമായ ബ്രിക്‌സ് കൂട്ടായ്മയെ ഒരുമിച്ച് നിര്‍ത്തുക എന്ന വലിയ വെല്ലുവിളിയായിരുന്നു അധ്യക്ഷരാജ്യമായ ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ബ്രിക്‌സിനെ പാശ്ചാത്യവിരുദ്ധ കൂട്ടായ്മയായി മാറ്റാതെ തന്നെ ഇന്ത്യക്ക് ഈ ദൗത്യം നിര്‍വഹിക്കാനായെന്നാണ് വിലയിരുത്തല്‍.

ട്രംപില്‍ നിന്ന് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിലേക്ക്: പാശ്ചാത്യ കാഴ്ചപ്പാട്

'മോഡി പുടിനെയും ഷി ജിന്‍പിങ്ങിനെയും ആതിഥേയത്വം വഹിക്കുമ്പോള്‍ ബ്രിക്‌സിന് മേല്‍ ട്രംപിന്റെ നിഴല്‍' എന്നായിരുന്നു ബി ബി സിയുടെ തലക്കെട്ട്. അതായത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന വിഷയം തന്നെ ട്രംപിനെ എങ്ങനെ നേരിടണമെന്നതുപോലെയാണ് അവതരിപ്പിച്ചത്.

ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയും ചൈനയും ഗ്ലോബല്‍ സൗത്തില്‍ സ്വാധീനത്തിനായി നടത്തുന്ന മത്സരത്തിനാണ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ ചര്‍ച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയ്ക്ക് റിപ്പോര്‍ട്ടില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല.

ഇറാന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും സമവായം രൂപപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിജയിച്ചതായി ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹിയില്‍ നടന്നത് നയതന്ത്രപരമായ വലിയ നേട്ടമാണെന്നും റിപ്പോര്‍ട്ട് അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ- ചൈന ബന്ധത്തിലെ മഞ്ഞുരുകല്‍ ആഴത്തിലുള്ള ഭിന്നതകളെ മറച്ചുവയ്ക്കുകയാണെന്ന വാദത്തിലേക്കാണ് പിന്നീട് റിപ്പോര്‍ട്ട് മടങ്ങിയത്.

യുദ്ധങ്ങള്‍ പരിഹരിക്കാനായിരുന്നോ ബ്രിക്‌സ് ഉച്ചകോടി?

ഫിനാന്‍ഷ്യല്‍ ടൈംസ്, ദി ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ മാധ്യമങ്ങള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളും റഷ്യ- യുക്രെയ്ന്‍ യുദ്ധവും പ്രധാന ചര്‍ച്ചാവിഷയങ്ങളാക്കി.

എന്നാല്‍ ബ്രിക്‌സ് ഉച്ചകോടി ഈ യുദ്ധങ്ങള്‍ പരിഹരിക്കാനുള്ള വേദിയെന്ന നിലയിലാണ് ചില പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സമീപിച്ചതെന്ന വിമര്‍ശനമുണ്ട്.

ന്യൂഡല്‍ഹി പ്രഖ്യാപനം പരിശോധിച്ചാല്‍ ബ്രിക്‌സ് എന്തൊക്കെ കാര്യങ്ങളില്‍ സമവായത്തിലെത്തിയെന്ന് വ്യക്തമാകും. പാശ്ചാത്യ നേതൃത്വത്തിലുള്ള ഉച്ചകോടികളില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വലിയ മാധ്യമ ശ്രദ്ധ നേടാറുണ്ടെങ്കിലും ന്യൂഡല്‍ഹി പ്രഖ്യാപനത്തിലും അതിന് മുന്നോടിയായ ചര്‍ച്ചകളിലും യുക്രെയ്ന്‍ വിഷയത്തിന് വലിയ പ്രാധാന്യം ലഭിച്ചില്ല.

പശ്ചിമേഷ്യന്‍ വിഷയത്തില്‍ ബ്രിക്‌സിന്റെ നിലപാട് സംയമിതവും നയതന്ത്രപരവും സമഗ്രവുമായിരുന്നു. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇറാന്‍, യു എസ്, ഇസ്രയേല്‍ എന്നീ സംഘര്‍ഷത്തിലെ പ്രധാന കക്ഷികളുടെ പേരുകള്‍ വ്യക്തമായി പരാമര്‍ശിച്ചില്ല.

എന്നാല്‍ ഈ ഒഴിവാക്കലുകളെ പാശ്ചാത്യ മാധ്യമങ്ങളിലെ ചില റിപ്പോര്‍ട്ടുകള്‍ ദൗര്‍ബല്യത്തിന്റെ തെളിവായി ചിത്രീകരിച്ചു. അതേസമയം, പശ്ചിമേഷ്യയിലും യുക്രെയ്‌നിലും വെടിനിര്‍ത്തല്‍ സംബന്ധിച്ച് വലിയ ശക്തികള്‍ക്ക് പോലും സമവായത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, വിവിധ നിലപാടുകളുള്ള രാജ്യങ്ങളെ ഒരേ പ്രഖ്യാപനത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ പ്രധാന നേട്ടമെന്ന വാദവും ഉയരുന്നു.

ഇന്ത്യ- ചൈന മത്സരത്തിന് അമിത പ്രാധാന്യം

ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരത്തിനാണ് സഹകരണത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ മഞ്ഞുരുകലിന്റെ 'പരിമിതികള്‍' ചൂണ്ടിക്കാട്ടുന്നതിലും റിപ്പോര്‍ട്ടുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ലാം, ഗാല്‍വന്‍ താഴ്വര എന്നിവിടങ്ങളില്‍ അതിര്‍ത്തി സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യ സന്ദര്‍ശിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തിയെന്ന വസ്തുതയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ- ചൈന വ്യാപാരം തുടര്‍ന്നും വളര്‍ന്നതും പല റിപ്പോര്‍ട്ടുകളിലും കാര്യമായി ചര്‍ച്ചയായില്ല.

ഇന്ത്യ- ചൈന 'മത്സരം' നിലനില്‍ക്കുമ്പോഴും ഭീകരവാദം, ഗ്ലോബല്‍ സൗത്തിന്റെ പ്രാതിനിധ്യം, യു എന്‍- ഐ എം എഫ് പരിഷ്‌കരണം, പ്രാദേശിക കറന്‍സികളിലെ ഇടപാടുകള്‍, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, കൃത്രിമ ബുദ്ധി തുടങ്ങിയ വിഷയങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഏകസ്വരത്തില്‍ നിലപാട് സ്വീകരിച്ചതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും സഹകരിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു ഈ മേഖലകളിലെ ധാരണകള്‍.

ചിത്രങ്ങളിലൂടെ ഇന്ത്യയെ അവതരിപ്പിച്ച രീതിയും വിമര്‍ശനവിധേയമായി

മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങളും അവയുടെ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നതാണെന്ന വിമര്‍ശനവും ഉയരുന്നു. പാശ്ചാത്യ മാധ്യമങ്ങളിലെ നിരവധി റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഉപയോഗിച്ച ചിത്രങ്ങളില്‍ വന്‍ ബ്രിക്‌സ് അല്ലെങ്കില്‍ മോഡി ബില്‍ബോര്‍ഡുകള്‍ക്കൊപ്പം സൈക്കിളുകള്‍, മോപ്പെഡുകള്‍, ഓട്ടോറിക്ഷകള്‍, തെരുവോര തൊഴിലാളികള്‍ തുടങ്ങിയ ദൃശ്യങ്ങളാണ് പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടത്.

ഇത് ഇന്ത്യയുടെ യാഥാര്‍ഥ്യത്തെ ലളിതവത്കരിച്ചും ചുരുക്കിക്കാണിച്ചുമുള്ള അവതരണമാണെന്നാണ് വിമര്‍ശനം. ഇന്ത്യ ഇപ്പോഴും ദരിദ്ര രാജ്യമാണ് എന്ന മുന്‍വിധിക്ക് അനുയോജ്യമായ ദൃശ്യങ്ങള്‍ തെരഞ്ഞെടുത്തുവെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നു.

ബ്രിക്‌സിന്റെ പ്രാധാന്യത്തിന് അനുസരിച്ചുള്ള മാധ്യമ ശ്രദ്ധ ലഭിച്ചില്ല

പല പാശ്ചാത്യ മാധ്യമങ്ങളും ബ്രിക്‌സ് ഉച്ചകോടിയുടെ വാര്‍ത്താ പ്രാധാന്യം കുറച്ച് വയര്‍ റിപ്പോര്‍ട്ടുകളിലേക്കോ വിശകലന ലേഖനങ്ങളിലേക്കോ ഒതുക്കി. അച്ചടി മാധ്യമങ്ങളിലും ടെലിവിഷനിലും ഉച്ചകോടി പലപ്പോഴും മുന്‍നിര വാര്‍ത്തയായില്ല.

വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് വലിയ പ്രതീക്ഷകളുടെ ഭാരത്തെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഉച്ചകോടി വിജയിക്കുമോ പരാജയപ്പെടുമോ എന്നതായിരുന്നു ചില പാശ്ചാത്യ മാധ്യമങ്ങളുടെ പ്രധാന താത്പര്യം. എന്നാല്‍ ഉച്ചകോടിക്ക് മുന്നോടിയായി അമിതമായ ബാനറുകളും പ്രസംഗങ്ങളും പ്രചാരണങ്ങളും ഒഴിവാക്കിയാണ് ഇന്ത്യ മുന്നോട്ടുപോയത്.

ബ്രിക്‌സ് വിഭജിതവും കാര്യക്ഷമതയില്ലാത്തതും പാശ്ചാത്യവിരുദ്ധവുമായ കൂട്ടായ്മയാണെന്ന് ചിത്രീകരിക്കാനാണ് ചില വിദേശ മാധ്യമങ്ങള്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം. എന്നാല്‍ നേറ്റോ മാതൃകയിലുള്ള സൈനിക- രാഷ്ട്രീയ സഖ്യം സൃഷ്ടിക്കുകയായിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം.

വ്യത്യസ്ത താത്പര്യങ്ങളും നിലപാടുകളുമുള്ള രാജ്യങ്ങള്‍ക്ക് ഒരുമിച്ച് ഇരുന്ന് പൊതുവായ ധാരണയിലെത്താന്‍ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.

അവസാനം, കൂടുതല്‍ വൈവിധ്യമാര്‍ന്ന ഒരു കൂട്ടായ്മയിലെ രാജ്യങ്ങള്‍ 'ഒരുമിച്ച് സമ്മതിക്കാന്‍' സമ്മതിച്ചു. അതായിരുന്നു ന്യൂഡല്‍ഹി ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.