ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തിന് ജര്‍മ്മനി മൈന്‍സ്വീപ്പര്‍ കപ്പലുകള്‍ അയയ്ക്കും

ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തിന് ജര്‍മ്മനി മൈന്‍സ്വീപ്പര്‍ കപ്പലുകള്‍ അയയ്ക്കും


ബെര്‍ലിന്‍: ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിനുള്ള ദൗത്യം പ്രതീക്ഷിച്ച് ജര്‍മ്മനി മെഡിറ്ററേനിയനിലേക്ക് ഒരു നാവിക മൈന്‍സ്വീപ്പര്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ സംരംഭത്തിന് സംഭാവന നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജര്‍മ്മന്‍ നാവിക കപ്പലായ ഫുള്‍ഡ വരും ദിവസങ്ങളില്‍ അയയ്ക്കുമെന്നും വക്താവ് സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഊര്‍ജ്ജ ഇടനാഴികളില്‍ ഒന്നില്‍ ശത്രുത അവസാനിപ്പിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും താത്ക്കാലിക നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് ഈ നീക്കം.

തങ്ങള്‍ മെഡിറ്ററേനിയനിലേക്ക് ഒരു മൈന്‍സ്വീപ്പര്‍ വിന്യസിക്കുകയും അതിന് ഒരു കമാന്‍ഡ് ആന്‍ഡ് സപ്ലൈ കപ്പല്‍ നല്‍കുകയും ചെയ്യുമെന്നും പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞതായി എ പി റിപ്പോര്‍ട്ട് ചെയ്തു. 

45ഓളം ക്രൂ അംഗങ്ങള്‍ അടങ്ങുന്ന മൈന്‍സ്വീപ്പര്‍ ഫുള്‍ഡ നാവിക മൈനുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. താത്ക്കാലിക വെടിനിര്‍ത്തലിന് ശേഷം അമേരിക്കയും ഇറാനും ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ചെലുത്താന്‍ ശ്രമം തുടരുകയാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ അനുമതിയുള്ള കപ്പലുകള്‍ക്ക് മാത്രമേ ഹോര്‍മുസ് വഴി കടന്നുപോകാന്‍ അനുവാദമുള്ളൂ എന്ന് ഇറാന്‍ പറയുന്നു. ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് വരുന്നതോ അവിടേക്ക് പോകുന്നതോ ആയ എല്ലാ കപ്പലുകളെയും തടയുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാവികസേനയും പറയുന്നു.

കടലിടുക്കില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള നിഷ്പക്ഷ ദൗത്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്യത്തില്‍ പങ്കെടുക്കാന്‍ നിരവധി രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തെഹ്റാനുമായി ഏകോപിച്ച് മൈന്‍ നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസ്താവിച്ചു. എന്നാല്‍ ഇറാന്‍ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.