ഹൂസ്റ്റണില്‍ സിനഗോഗ് ആക്രമിക്കാന്‍ ഗൂഢാലോചന ആരോപണത്തില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍

ഹൂസ്റ്റണില്‍ സിനഗോഗ് ആക്രമിക്കാന്‍ ഗൂഢാലോചന ആരോപണത്തില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍


ഹൂസ്റ്റണ്‍: ടെക്‌സസിലെ ഒരു സിനഗോഗ് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറ്റാവുന്നത്ര ജൂതന്മാരെ കൊല്ലാന്‍ പള്ളിയിലൂടെ വാഹനമോടിക്കാനാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. 

ഡിട്രോയിറ്റ് പ്രദേശത്തെ ഒരു പ്രധാന സിനഗോഗിലേക്ക് ആയുധധാരിയായ ഒരാള്‍ തന്റെ പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി ജൂത ജനതയ്ക്കെതിരായ ആക്രമണം നടത്തി ഒരു മാസത്തിന് ശേഷമായിരുന്നു അറസ്റ്റ്. ഫെബ്രുവരി 28ന് യു എസും ഇസ്രായേലും ഇറാനുമായി യുദ്ധം ആരംഭിച്ചതിനുശേഷം ലോകമെമ്പാടുമുള്ള സിനഗോഗുകള്‍ ആരാധകര്‍ക്ക് സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

നോര്‍ത്ത് കരോലിനയിലെ ലെക്‌സിംഗ്ടണില്‍ നിന്നുള്ള 18കാരിയായ ആഞ്ചലീന ഹാന്‍ ഹിക്സിനെയാണ് അറസ്റ്റ് ചെയ്തത്.  2028 ഏപ്രില്‍ 21ന് ഹൂസ്റ്റണിലെ കോണ്‍ഗ്രിഗേഷന്‍ ബെത്ത് ഇസ്രായേല്‍ അംഗങ്ങള്‍ക്കെതിരെ കൊലപാതകവും ആക്രമണവും നടത്താനാണ് രണ്ട് യുവാക്കളുമായി  ഗൂഢാലോചന നടത്തിയതെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 

ഷാര്‍ലറ്റിലെ എഫ് ബി ഐ ഓഫീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതായും ഹൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള ടെക്‌സസിലെ ഹാരിസ് കൗണ്ടിയില്‍ കുറ്റം ചുമത്തിയതായും പറഞ്ഞു. ഹിക്സിന്റെ വാറണ്ടുകളിലുള്ള രണ്ട് യുവാക്കളില്‍ ഒരാളാണോ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. അവരുടെ ആദ്യ പേരുകള്‍ മാത്രമാണ് പട്ടികപ്പെടുത്തിയത്. അവസാന പേരുകള്‍ 'അജ്ഞാതം' എന്നാണ് രേഖപ്പെടുത്തിയത്.

നോര്‍ത്ത് കരോലിനയിലെ ഒരു നിയമ നിര്‍വ്വഹണ ഏജന്‍സിക്ക് ലഭിച്ച സൂചനയെത്തുടര്‍ന്ന് ഷാര്‍ലറ്റ് ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചതായി എഫ് ബി ഐ പറഞ്ഞു.

1850കളില്‍ സ്ഥാപിതമായ ടെക്‌സസിലെ ഏറ്റവും പഴക്കമുള്ള ജൂത ആരാധനാലയമാണ് കോണ്‍ഗ്രിഗേഷണല്‍ ബെത്ത് ഇസ്രായേല്‍. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന ഒരു സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 

ഹൂസ്റ്റണ്‍ പൊലീസ് സഭാ നേതൃത്വത്തിന് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ബെത്ത് ഇസ്രായേലിനെ അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചെങ്കിലും പിന്നീട് കാമ്പസ് തുറന്നതായി ഫെഡറേഷന്‍ പറഞ്ഞു.