ഹോര്‍മുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ്, പാശ്ചാത്യ സഖ്യരാജ്യങ്ങള്‍ക്കെന്ന് ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ്, പാശ്ചാത്യ സഖ്യരാജ്യങ്ങള്‍ക്കെന്ന് ഇറാന്‍


തെഹ്‌റാന്‍: അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് എന്നിവയുടെയും അവരുടെ പാശ്ചാത്യ സഖ്യരാജ്യങ്ങളുടെയും കപ്പലുകള്‍ക്കാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി) പ്രഖ്യാപിച്ചു. ഇറാന്റെ സര്‍ക്കാര്‍ മാധ്യമമായ ഐ ആര്‍ ഐ ബി വഴിയാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്.

യുദ്ധകാലത്ത് അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം കടല്‍പാതകളിലെ ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ഐ ആര്‍ ജി സി അറിയിച്ചു. അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് എന്നിവയുമായി ബന്ധപ്പെട്ട കപ്പലുകള്‍ ഈ കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അവയ്ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഐ ആര്‍ ജി സി മുന്നറിയിപ്പ് നല്‍കി.

നേരത്തെ ചൈനയുടെ നിലപാടിനെ മാനിച്ച് ചൈനീസ് പതാകയുള്ള കപ്പലുകള്‍ക്ക് മാത്രമേ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ അനുമതി നല്‍കുകയുള്ളുവെന്ന് ഇറാന്‍ സൂചിപ്പിച്ചിരുന്നു.

ലോകത്ത് കടല്‍മാര്‍ഗം കൊണ്ടുപോകുന്ന എണ്ണയുടെ ഏകദേശം അഞ്ചില്‍ ഒരു ഭാഗം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. അതിനാല്‍ ആഗോള ഊര്‍ജ്ജ വിപണിയുടെ നിര്‍ണായക കേന്ദ്രമായി ഈ കടല്‍പാത കണക്കാക്കപ്പെടുന്നു.

സംഘര്‍ഷം ശക്തമായതോടെ നിരവധി ഷിപ്പിംഗ് കമ്പനികളും കപ്പല്‍ ഓപ്പറേറ്റര്‍മാരും സുരക്ഷാ ആശങ്കകള്‍ മൂലം ഈ പ്രദേശത്തിലൂടെ യാത്ര താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.

മറൈന്‍ ട്രാഫിക് ട്രാക്കിംഗ് പ്ലാറ്റ്ഫോമിലെ തത്സമയ വിവരങ്ങള്‍ പ്രകാരം നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. കുവൈത്തിന്റെ സമീപത്തും ദുബായുടെ തീരത്തും നിരവധി ഓയില്‍ ടാങ്കറുകള്‍ നങ്കൂരമിട്ടിരിക്കുകയാണ്. ഇറാന്റെ വ്യാപാര കപ്പലുകളും കടലിടുക്കിന്റെ കിഴക്കന്‍ ഭാഗത്തുള്ള ബന്ദര്‍ അബ്ബാസ് തുറമുഖത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

ചരിത്രപരമായി ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും പൂര്‍ണ്ണമായി വാണിജ്യ കപ്പല്‍ ഗതാഗതത്തിന് അടച്ചിട്ടില്ല. 1980 മുതല്‍ 1988 വരെ നടന്ന ഇറാന്‍ഇറാഖ് യുദ്ധകാലത്തുപോലും ടാങ്കര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വ്യാപാര കപ്പലുകള്‍ ഗതാഗതം തുടര്‍ന്നിരുന്നു.