യു എസ്- ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ സമ്മര്‍ദം ചെലുത്തി മധ്യസ്ഥര്‍

യു എസ്- ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ സമ്മര്‍ദം ചെലുത്തി മധ്യസ്ഥര്‍


വാഷിംഗ്ടണ്‍: യു എസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടാനും രണ്ടാംഘട്ട ചര്‍ച്ചകള്‍ ക്രമീകരിക്കാനുമുള്ള മധ്യസ്ഥരുടെ ശ്രമം തുടരുന്നു. എന്നാല്‍ നീക്കങ്ങള്‍ മന്ദഗതിയിലാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 

ഇസ്ലാമാബാദില്‍ നടന്ന മാരത്തണ്‍ സമാധാന ചര്‍ച്ചകള്‍ കരാറില്ലാതെ അവസാനിച്ചതിനുശേഷം യു എസും ഇറാനും തത്വത്തില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും തിയ്യതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഏപ്രില്‍ 15 മുതല്‍ 18 വരെ സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവ സന്ദര്‍ശിക്കുമെന്ന് ഇസ്ലാമാബാദിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആ യാത്ര അവസാനിക്കുന്നതുവരെ യു എസും ഇറാനും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ ശ്രമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ തെഹ്റാനിലെത്തി.

അതേസമയം, ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണില്‍ സംസാരിച്ച് സമീപകാല പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍- യു എസ് ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി.

പ്രസിഡന്റ് ട്രംപ് ബ്രിട്ടനെ വിമര്‍ശിക്കുന്നത് ശക്തമാക്കുകയും കഴിഞ്ഞ വര്‍ഷത്തെ വ്യാപാര കരാര്‍ വീണ്ടും ആരംഭിക്കുമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇറാനിലെ യുദ്ധത്തില്‍ പങ്കുചേരാനുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് പറഞ്ഞു. തങ്ങള്‍ ഈ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ പോകുന്നില്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.