ടെല്‍ അവീവ്: ഇറാനേക്കാള്‍ ഇസ്രായേലിന് വലിയ ഭീഷണിയാണ് ഖത്തറെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഇറാന്‍ തുറന്ന നിലപാടിലൂടെയാണ് ഇസ്രായേലിനെ എതിര്‍ക്കുന്നതെങ്കില്‍, ഖത്തര്‍ മറവില്‍ നിന്ന് ഇസ്രായേലിനെ ദുര്‍ബലപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ചാനല്‍ 12-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചില സഹായികള്‍ ഖത്തറിന്റെ താത്പര്യങ്ങള്‍ക്കായി പണം സ്വീകരിച്ചെന്നാരോപിക്കുന്ന 'ഖത്തര്‍ഗേറ്റ്' വിവാദം ഇസ്രായേലില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ബെനറ്റിന്റെ പ്രതികരണം. ഖത്തറിനെ ഔദ്യോഗികമായി ശത്രുരാജ്യമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്‍ ഇസ്രായേലിനെ നശിപ്പിക്കുമെന്ന് തുറന്നുപറയുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7-ലെ ആക്രമണം നടത്തിയ നുഖ്ബ സായുധ വിഭാഗത്തിന് ഖത്തര്‍ ധനസഹായം നല്‍കി. കൂടാതെ ഇസ്രായേലിനെതിരായ വിഷലിപ്തമായ പ്രചാരണം നടത്തുന്ന അല്‍ ജസീറയെ ഖത്തര്‍ പിന്തുണയ്ക്കുന്നു. അമേരിക്കന്‍ സര്‍വകലാശാലകളിലും സ്വാധീനം ചെലുത്തുന്നു. അതിലുപരി, ഇസ്രായേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുപോലും ഖത്തര്‍ സ്വാധീനം വ്യാപിപ്പിച്ചിരിക്കുന്നുവെന്നും ബെനറ്റ് ആരോപിച്ചു.
ഖത്തറിന് ഇസ്രായേലുമായി നയതന്ത്രബന്ധങ്ങളില്ലെങ്കിലും ഹമാസുമായി അടുത്ത ആശയപരവും സാമ്പത്തികവുമായ ബന്ധമുണ്ടെന്നും ഹമാസ് ഇസ്രായേലിന്റെ നാശം പരസ്യമായി ആഹ്വാനം ചെയ്യുന്ന സംഘടനയാണെന്നും ബെനറ്റ് അവകാശപ്പെട്ടു.
'ഖത്തര്‍ഗേറ്റ്' വിവാദത്തെ ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ രാജ്യദ്രോഹ സംഭവമായാണ് അദ്ദേഹം മുമ്പ് വിശേഷിപ്പിച്ചിരുന്നത്.
ഇസ്രായേല്‍ നിയമപ്രകാരം ഖത്തറിനെ നിലവില്‍ ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാല്‍ ഖത്തറിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റാകാന്‍ പോലും നിയമതടസ്സമില്ലെന്നും ബെനറ്റ് ആരോപിച്ചു. 'ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തുന്ന രാജ്യം ഔദ്യോഗികമായി ശത്രുവായി പോലും നിര്‍വചിക്കപ്പെട്ടിട്ടില്ല,' അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ ഗവേഷണ സ്ഥാപനങ്ങള്‍, സമൂഹമാധ്യമ സ്വാധീനശക്തികള്‍, ചില ഉദ്യോഗസ്ഥര്‍ എന്നിവരിലേക്കും ഖത്തറിന്റെ സാമ്പത്തിക സ്വാധീനം വ്യാപിച്ചിട്ടുണ്ടാകാമെന്നും ബെനറ്റ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന യെദിയോത്ത് അഹ്റോനോത്ത് ദേശീയ സുരക്ഷാ സമ്മേളനത്തിലും ബെനറ്റ് സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വീണ്ടും പ്രധാനമന്ത്രിയായാല്‍ ഖത്തറിനെ ഔദ്യോഗികമായി ഇസ്രായേലിന്റെ ശത്രുരാജ്യമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അവിടെ പ്രഖ്യാപിച്ചു.
'ഖത്തര്‍ നേതാക്കളുടെ ലക്ഷ്യം ഇസ്രായേലിനെ ഇല്ലാതാക്കുകയാണ്. ഒക്ടോബര്‍ 7-ന് ശേഷം ഈ വിഷയത്തില്‍ ആശയക്കുഴപ്പത്തിന് ഇടമില്ല. ഖത്തര്‍ ഒരു ശത്രുരാജ്യമാണ്,' അദ്ദേഹം പറഞ്ഞു.
ബെനറ്റിന്റെ പരാമര്‍ശങ്ങളെ വാഷിംഗ്ടണിലെ ഖത്തര്‍ എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചിരുന്നു.
അടുത്തിടെ യേശ് അതീദ് നേതാവ് യായിര്‍ ലാപിഡുമായി ചേര്‍ന്ന് ബെയാഖാദ് (ടുഗെദര്‍) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ബെനറ്റ്, ഇറാനുമായുള്ള യുദ്ധവും മേഖലയിലെ സായുധസംഘടനകളെ നേരിടുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിച്ചുവരികയാണ്.
ചാനല്‍ 12-ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റുക എന്നതാണ് തന്റെ 'ജീവിതലക്ഷ്യം' എന്നും, താന്‍ അടുത്ത പ്രധാനമന്ത്രിയാകേണ്ട സാഹചര്യമില്ലെങ്കിലും അതിനായി പ്രവര്‍ത്തിക്കുമെന്നും ബെനറ്റ് പറഞ്ഞു.
'സയണിസ്റ്റ് വലതുപക്ഷവും ഇടതുപക്ഷവും, മതവിശ്വാസികളായ സയണിസ്റ്റുകളും മതനിരപേക്ഷ സയണിസ്റ്റുകളും ഒരുമിച്ച് രാജ്യത്തിന്റെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്ന വൈവിധ്യമാര്‍ന്ന സര്‍ക്കാരായിരിക്കണം വേണ്ടത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
