നെതര്‍ലാന്റ്‌സിലെ ഭരണസഖ്യം തകര്‍ന്നു

നെതര്‍ലാന്റ്‌സിലെ ഭരണസഖ്യം തകര്‍ന്നു


ആംസ്റ്റര്‍ഡാം: കുടിയേറ്റ നയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗീയര്‍ട്ട് വൈല്‍ഡേഴ്‌സിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ നെതര്‍ലന്‍ഡ്സിലെ ഭരണ സഖ്യം തകര്‍ന്നു. രാജ്യത്തെ ആദ്യത്തെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ 11 മാസ ഭരണത്തിന് അവസാനം കുറിച്ച് നേരത്തെയുള്ള തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളായി. 

യുദ്ധങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവരുടെയോ മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടുന്നവരുടെയോ വലിയ തോതിലുള്ള ഒഴുക്ക് മേഖലയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എങ്കിലും ഒരു പതിറ്റാണ്ടിനുശേഷവും അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച യൂറോപ്യന്‍ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് വൈല്‍ഡേഴ്സിന്റെ നീക്കം വ്യക്തമാക്കുന്നത്.

ഭരണ സഖ്യത്തിന്റെ തകര്‍ച്ച സ്ഥിരീകരിച്ച പ്രധാനമന്ത്രി ഡിക്ക് ഷൂഫ് രാജാവ് വില്ലെം-അലക്‌സാണ്ടറിന് തന്റെ രാജി സമര്‍പ്പിക്കുമെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പും പുതിയ സര്‍ക്കാര്‍ രൂപീകരണവും വരെ വൈല്‍ഡേഴ്സിന്റെ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ കാവല്‍ ഭരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വൈല്‍ഡേഴ്‌സിന്റെ തീരുമാനം  അനാവശ്യവും നിരുത്തരവാദപരവുമാണെന്ന് ഷൂഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന സൂചനകളില്ലെങ്കിലും ഒക്ടോബറിനു മുമ്പ് സാധ്യതയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മുഴുവന്‍ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കും. 

കുടിയേറ്റം തടയുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളുടെ പട്ടികയില്‍ ഒപ്പിടാന്‍ തന്റെ പങ്കാളികള്‍ വിസമ്മതിച്ചതിനാലാണ് നാല് പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടി ഫോര്‍ ഫ്രീഡം പിന്മാറുന്നതെന്ന് വൈല്‍ഡേഴ്സ് എക്‌സില്‍ കുറിച്ചു. 

ജൂണ്‍ 24, 25 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.