ഇറാന്‍ യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് ദക്ഷിണ കൊറിയ; ട്രംപ് കിമ്മുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ലീ

ഇറാന്‍ യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് ദക്ഷിണ കൊറിയ; ട്രംപ് കിമ്മുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ലീ


സിയോള്‍: ഇറാനെതിരായ യുദ്ധത്തില്‍ ദക്ഷിണ കൊറിയ സൈനികരെയോ സൈനിക ഉപകരണങ്ങളോ വിന്യസിക്കില്ലെന്ന് പ്രസിഡന്റ് ലീ ജെ മ്യോങ്. യുദ്ധത്തില്‍ ഇടപെടാതിരിക്കുക എന്ന നിലവിലെ നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലീ ഇക്കാര്യം പറഞ്ഞത്. യുദ്ധത്തില്‍ ഇടപെടുകയോ സൈനികമായി പങ്കാളിയാകുകയോ ചെയ്യില്ല. എന്നാല്‍ ദക്ഷിണ കൊറിയന്‍ വ്യാപാരക്കപ്പലുകള്‍, എണ്ണ ഇറക്കുമതി, പൗരന്മാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണ കൊറിയ ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണവില ഉയരുന്നതിനും കാരണമായിട്ടുണ്ട്.


കിമ്മുമായി ചര്‍ച്ചയ്ക്ക് ട്രംപിന് താത്പര്യമെന്ന് ലീ


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി വീണ്ടും ചര്‍ച്ച നടത്താന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമായതായി ലീ പറഞ്ഞു. ട്രംപ് സംഭാഷണം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹവുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്ന് താനും ആവശ്യപ്പെടുകയാണെന്നും ലീ വ്യക്തമാക്കി.

വാഷിങ്ടണും പ്യോങ്യാങ്ങും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനായി ദക്ഷിണ കൊറിയ പ്രാഥമിക ഏകോപന ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച ഇപ്പോഴും ബുദ്ധിമുട്ടേറിയതാണെങ്കിലും അസാധ്യമല്ലെന്നും ലീ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കയുമായുള്ള 350 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത സംബന്ധിച്ച ചര്‍ച്ചകള്‍ സങ്കീര്‍ണമാണെന്നും ലീ പറഞ്ഞു. കരാറിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.