രണ്ട് ദിവസത്തിനുള്ളില്‍ റഷ്യയെ രണ്ടാമതും ആക്രമിച്ച് യുക്രെയ്ന്‍

രണ്ട് ദിവസത്തിനുള്ളില്‍ റഷ്യയെ രണ്ടാമതും ആക്രമിച്ച് യുക്രെയ്ന്‍


കീവ്: രണ്ട് ദിവസത്തിനുള്ളില്‍ റഷ്യയ്ക്കെതിരായ രണ്ടാമത്തെ ആക്രമണം നടത്തി യുക്രെയ്ന്‍. ആയിരം കിലോഗ്രാമിലധികം അണ്ടര്‍വാട്ടര്‍ സ്‌ഫോടകവസ്തുക്കള്‍ ക്രിമിയ പാലത്തില്‍ ഇടിച്ചതാണ് യുക്രെയ്‌ന്റെ രണ്ടാമത്തെ ആക്രമണം. 

യുക്രെയ്‌നിന്റെ എസ്ബിയു സീക്രട്ട് സര്‍വീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത് പുതിയ സവിശേഷ ഓപ്പറേഷന്‍ നടത്തി മൂന്നാം തവണയും ക്രിമിയന്‍ പാലത്തില്‍ ഇടിച്ചുവെന്നും ഇത്തവണ വെള്ളത്തിനടിയിലാണെന്നുമാണ്. 

'ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ്' നടത്തി റഷ്യന്‍ സൈനിക മേഖലകളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് യുക്രെയ്ന്‍ പുതിയ ആക്രമണം നടത്തിയത്. 

യുക്രെയ്നിയന്‍ എസ്ബിയു പുറത്തുവിട്ട വീഡിയോയില്‍ വെള്ളത്തില്‍ ഒരു സ്‌ഫോടനം നടക്കുന്നതും അവശിഷ്ടങ്ങള്‍ ചുറ്റും ചിതറിത്തെറിക്കുന്നതും കാണാം. പാലത്തിന്റെ വശത്തെ നാശനഷ്ടങ്ങളും ദൃശ്യമാണ്.

സ്‌ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല. എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച് 19 കിലോമീറ്റര്‍ പാലം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. 

വെള്ളത്തിനടിയില്‍ 1,000 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നുണ്ടെന്ന് എസ്ബിയു കൂട്ടിച്ചേര്‍ത്തു. പാലത്തിന്റെ അണ്ടര്‍വാട്ടര്‍ പില്ലറുകളിലൊന്നിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്.

നേരത്തെ 2022ലും 2023ലും രണ്ടുതവണ ക്രിമിയന്‍ പാലത്തില്‍ ഇടിച്ചതായും അതേ പാരമ്പര്യം വെള്ളത്തിനടിയില്‍ തുടര്‍ന്നുവെന്നും എസ്ബിയു പ്രസ്താവനയില്‍ പറഞ്ഞു. നിരവധി മാസങ്ങളായി തയ്യാറാക്കിയതായിരുന്നു ഈ പദ്ധതി. 

സ്‌ഫോടനത്തെ തുടര്‍ന്ന് റഷ്യ ക്രിമിയയിലെ കെര്‍ച്ച് പാലം അടച്ചു. എങ്കിലും അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പാലം വീണ്ടും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. 

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് സുപ്രധാന കണ്ണിയാണ് കെര്‍ച്ച് പാലം. 2018ല്‍ തുറന്ന പാലം റഷ്യയും ക്രിമിയയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. 

2014ല്‍ റഷ്യ ക്രിമിയന്‍ ഉപദ്വീപ് ആക്രമിക്കുകയും യുക്രെയ്‌നില്‍ നിന്ന് ക്രിമിയ പിടിച്ചെടുക്കുകയും ചെയ്തു. റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിക്കാന്‍ കാരണമായ സംഭവമാണിത്. 

സമാധാന ഉടമ്പടിക്കുള്ള റഷ്യയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ക്രിമിയയെ റഷ്യന്‍ പ്രദേശമായി അന്താരാഷ്ട്ര അംഗീകാരം നല്‍കുക എന്നതാണ്.