റഷ്യ ഒറ്റ ദിവസം 537 വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് യുക്രെയ്ന്‍

റഷ്യ ഒറ്റ ദിവസം 537 വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് യുക്രെയ്ന്‍


കീവ്: മൂന്നാം വര്‍ഷത്തിലേക്ക് കടന്ന യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകളെ തകര്‍ത്ത് ഞായറാഴ്ച യുക്രെയ്‌നെതിരെ റഷ്യ കടുത്ത വ്യോമാക്രമണം നടത്തി. യുക്രെയ്‌നെതിരെ റഷ്യ 477 ഡ്രോണുകളും ഡെക്കോയ്കളും 60 മിസൈലുകളും അടങ്ങുന്ന 537 വ്യോമാക്രമണങ്ങള്‍ നടത്തിയതായി യുക്രെയ്ന്‍ ന്‍ വ്യോമസേന അറിയിച്ചു. 249 എണ്ണം വീഴ്ത്തുകയും 226 എണ്ണം നഷ്ടപ്പെടുകയും ചെയ്തു. 

ഡ്രോണുകളും മിസൈലുകളും കണക്കിലെടുക്കുമ്പോള്‍ 2022 ഫെബ്രുവരിയില്‍ റഷ്യയുടെ സമ്പൂര്‍ണ്ണ അധിനിവേശം ആരംഭിച്ചതിനുശേഷം രാജ്യത്തിനെതിരായ ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇതെന്ന് യുക്രെയ്ന്‍ വ്യോമസേനാ കമ്മ്യൂണിക്കേഷന്‍സ് മേധാവി യൂറി ഇഹ്നാത്തിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ആക്രമണം പടിഞ്ഞാറന്‍ യുക്രെയ്ന്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളെ ബാധിച്ചു. ലിവ്, പോള്‍ട്ടാവ, മൈക്കോലൈവ്, ഡിനിപ്രോപെട്രോവ്‌സ്‌ക്, ചെര്‍കാസി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍മാര്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാന ആഹ്വാനങ്ങള്‍ അവഗണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുദ്ധം തുടരാന്‍ തീരുമാനിച്ചുവെന്ന് ബോംബാക്രമണം ചൂണ്ടിക്കാട്ടി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രെയന്‍ തങ്ങളുടെവ്യോമ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ജീവന്‍ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസ് നിര്‍മ്മിത പാട്രിയറ്റ് മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ വാങ്ങാനുള്ള  സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

രണ്ടാമതും ഭരണം ലഭിച്ചതിനുശേഷം മോസ്‌കോയ്ക്കെതിരായ യുദ്ധത്തില്‍ വാഷിംഗ്ടണിന്റെ നയം മാറ്റിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കീവിന്റെ അഭ്യര്‍ഥനയില്‍ മൗനം പാലിച്ചു. യു എസ് വിദേശ ഇന്റലിജന്‍സ് മേധാവി ജോണ്‍ റാറ്റ്ക്ലിഫുമായി ഫോണില്‍ സംസാരിച്ചതായി റഷ്യന്‍ വിദേശ ഇന്റലിജന്‍സ് മേധാവി സെര്‍ജി നരിഷ്‌കിന്‍ ഞായറാഴ്ച പറഞ്ഞു.

പരസ്പര താത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരസ്പരം വിളിക്കാന്‍ സമ്മതിച്ചുവെന്ന് സിഐഎ മേധാവിയുമായുള്ള ചര്‍ച്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.

ഖേര്‍സണ്‍ മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെക്‌സാണ്ടര്‍ പ്രോകുഡിന്‍ പറഞ്ഞു, ഖാര്‍കിവ് മേഖലയില്‍ ഡ്രോണ്‍ കാറില്‍ ഇടിച്ച് മറ്റൊരാള്‍ കൊല്ലപ്പെട്ടു. ചെര്‍കാസിയില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റതായി റീജിയണല്‍ ഗവര്‍ണര്‍ ഇഹോര്‍ തബുറെറ്റ്‌സ് പറഞ്ഞു.