നാസ: ആർട്ടെമിസ് II ദൗത്യത്തിലെ ഓറിയൺ ബഹിരാകാശനൗക ചന്ദ്രന്റെ മറുവശം പിന്നിട്ട് ഭൂമിയിലേക്ക് മടങ്ങുന്നതിനിടെ, ഏകദേശം 40 മിനിറ്റ് നീണ്ട ആശയവിനിമയ തടസം കഴിഞ്ഞ് വീണ്ടും നാസയുടെ ഹൂസ്റ്റൺ മിഷൻ കൺട്രോളുമായി ബന്ധപ്പെട്ടു.
ചന്ദ്രനെ വലംവയ്ക്കൽ പൂർത്തിയാക്കിയ ഓറിയൺ ഇപ്പോൾ ഭൂമിയിലേക്കുള്ള മടക്കയാത്രയിലാണ്. ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ, നാസ ബഹിരാകാശയാത്രികയായ ക്രിസ്റ്റിയാന കോച്ച് ഭൂമിയോടുള്ള ബന്ധത്തിന്റെ പ്രാധാന്യം പങ്കുവച്ചു. 'നാം അന്വേഷിക്കുകയും വികസിക്കുകയും ചെയ്യും. എന്നാൽ അവസാനമായി നമ്മൾ തിരഞ്ഞെടുക്കുന്നത് ഭൂമിയെയും മനുഷ്യരെയുമാണ്,' എന്ന് അവർ പറഞ്ഞു.
യാത്രയ്ക്കിടെ, സംഘത്തിന് ഭൗമോദയം (Earthrise) എന്ന അതുല്യ കാഴ്ചയും കാണാനായി-ചന്ദ്രന്റെ അറ്റത്തു നിന്ന് ഉയർന്നുവരുന്ന ഭൂമിയുടെ ദൃശ്യഭംഗി. 1968ലെ അപ്പോളോ 8 ദൗത്യത്തിൽ കണ്ട കാഴ്ചയെ ഇത് ഓർമ്മിപ്പിക്കുന്നു. കൂടാതെ, ചന്ദ്രന്റെ ഉപരിതലത്തിൽ മീറ്റിയോർ ഇടിച്ചിറങ്ങുന്ന പ്രകാശച്ചിറകുകളും സംഘം നിരീക്ഷിച്ചു. ചന്ദ്രന്റെ അരികിൽ പൊടി തങ്ങിനിൽക്കുന്ന അപൂർവ്വ പ്രതിഭാസവും ശാസ്ത്രജ്ഞരെ ആകർഷിക്കുന്നതാണ്.
ഇതിനിടെ, ആർട്ടെമിസ് II സംഘം പുതിയ ദൂര റെക്കോർഡും സ്വന്തമാക്കി. മനുഷ്യർ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സഞ്ചരിച്ച ദൗത്യമായി ഇത് മാറി. 1970ലെ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ മറികടന്നത്. പരമാവധി 4.06 ലക്ഷം കിലോമീറ്റർ ദൂരം വരെ എത്തുമെന്നാണ് പ്രതീക്ഷ.
ബഹിരാകാശ ഗവേഷണത്തിൽ പുതിയ വഴികൾ തുറക്കുന്ന ദൗത്യമായി ആർട്ടെമിസ് II മാറിയിരിക്കുകയാണ്.
ചന്ദ്രനെ ചുറ്റിയ ഓറിയൺ മടങ്ങുന്നു; 40 മിനിറ്റ് ബ്ലാക്കൗട്ടിന് ശേഷം വീണ്ടും നാസയുമായി ബന്ധപ്പെട്ടു, ദൂര റെക്കോർഡ് തകർത്ത് ആർട്ടെമിസ് II സംഘം
