ടൊറന്റോ: അധിക നികുതി ചുമത്തുകയും 51ാം സംസ്ഥാനമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ശക്തമായി മറുപടിയുമായി കാനഡ പ്രധാനമന്ത്രി മാർക് കാർണി. കാനഡയുടെ പരമാധികാരത്തെ മാനിക്കാതെ ട്രംപുമായി ചർച്ചക്കില്ലെന്ന് കാർണി പറഞ്ഞു. ട്രംപിന്റെ താരിഫ് യുദ്ധത്തിൽ അമേരിക്കക്കാർക്ക് തന്നെയാണ് ഏറ്റവും നഷ്ടം നേരിടേണ്ടിവരിക. അതുകൊണ്ട് തന്നെ കാനഡയുടെ പരമാധികാരത്തെ മാനിച്ച് അമേരിക്കക്കാർ സമഗ്രമായ ചർച്ചക്ക് തയാറാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാനഡയുടെ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, ഏപ്രിൽ രണ്ടിന് എല്ലാ കനേഡിയൻ ഉൽപന്നങ്ങൾക്കും വൻ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിഞ്ഞതോടെയാണ് കാർണി ലിബറൽ പാർട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി പദവിയും ഏറ്റെടുത്തത്. ട്രംപിന്റെ ഭീഷണിയും താരിഫ് യുദ്ധവും ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ വിജയസാധ്യത ഉയർത്തിയിരിക്കുകയാണ്.
തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷക്ക് യു.എസിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് കാനഡ. യു.എസിന് പകരം യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് യുദ്ധ വിമാനങ്ങൾ അടക്കം ആയുധങ്ങൾ വാങ്ങാനാണ് കാനഡയുടെ പദ്ധതി. ഉൽപന്നങ്ങൾക്ക് യു.എസ് കനത്ത നികുതി ചുമത്തുകയും 51ാമത്തെ സംസ്ഥാനമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കാനഡയെ ചൊടിപ്പിച്ചത്.
യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ ആയുധം വാങ്ങുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി കാനഡ ചർച്ച തുടങ്ങിയതായി മുതിർന്ന കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. കാനഡയിൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും കൂടിക്കാഴ്ച നടത്തിയ മാർക് കാർണി ഇതു സംബന്ധിച്ച ചർച്ച നടത്തിയതായാണ് സൂചന.
വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങാനും യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം ശക്തമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കാർണി വ്യക്തമാക്കിയിട്ടുണ്ട്.
