അര നൂറ്റാണ്ടിന്റെ ആത്മീയ ചൈതന്യം പകര്‍ന്ന് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍

അര നൂറ്റാണ്ടിന്റെ ആത്മീയ ചൈതന്യം പകര്‍ന്ന് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് അതിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട വിശ്വാസത്തിന്റെയും സേവനത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും അടയാളപ്പെടുത്തല്‍ നമുക്ക് ദര്‍ശിക്കാനാകും. റവ. സാം കെ ഈശോയുടെയും റവ. ജീവന്‍ ജോണിന്റെയും തെരഞ്ഞെടുക്കപ്പെട്ട സുവര്‍ണ്ണ ജൂബിലി കമ്മിറ്റിയുടെയും ഊര്‍ജ്ജസ്വലമായ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ഇടവക ആവിഷ്‌കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. 1974ല്‍ സ്ഥാപിതമായ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കയിലെ ആദ്യ മാര്‍ത്തോമ ഇടവകകളിലൊന്നാണ്. 400ല്‍ അധികം കുടുംബാംഗങ്ങള്‍ ഉള്ള ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതല്‍ അംഗസംഖ്യ ഉള്ള ഇടവകകളിലൊന്നും കൂടിയാണ്. നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ പണി കഴിപ്പിച്ച ആദ്യ ദേവാലയമാണ് ട്രിനിറ്റി ദേവാലയം. 1984ലാണ് ദേവാലയം പണിപൂര്‍ത്തീകരിച്ചത്.

റിമമ്പര്‍, റിജോയ്‌സ്, റിവൈവ് എന്നതാണ് ജൂബിലി ചിന്താവിഷയം ജൂബിലി പ്രെയര്‍ സെല്‍ ചെയിന്‍ പ്രെയര്‍ സംരംഭത്തോടെയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമിട്ടത്. ഈ ഉദ്യമത്തില്‍ ഇടവക ഒരുമിച്ച് പ്രാര്‍ഥനയോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹം തേടി. ഇടവകയുടെ ദൈവിക വിശ്വാസത്തിന്റെ തെളിവായി പ്രാര്‍ഥനാ ശൃംഖല കൂടുതല്‍ ശക്തമായി ഇന്നും നിലകൊള്ളുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടവകയുടെ മുന്‍ വികാരിമാരുമായി സമ്മേളിക്കുവാന്‍ 'പിന്നിട്ട വഴികളില്‍ ഇടവകയെ നയിച്ചവരോടൊപ്പം' എന്ന പേരില്‍ സൂം പ്രാര്‍ഥന മീറ്റിംഗുകള്‍ ഇടവക നടത്തുന്നതുവഴി, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ആത്മീയ ഉള്‍ക്കാഴ്ചകള്‍ പങ്കിടുകയും ചെയ്യുന്നു. ഇതിനോടകം അഞ്ച് മീറ്റിങ്ങുകള്‍ നടത്തി.

മാര്‍ച്ച് രണ്ടിന് നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് സ്പിരിറ്റ് തിളങ്ങി നിന്നു, ഏപ്രിലില്‍ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വരുന്നു. ഇടവക ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹൃദവും ടീം വര്‍ക്കും വളര്‍ത്തിയെടുക്കുന്നതിന് ഇത്തരത്തിലുള്ള കായിക മാമാങ്കങ്ങള്‍ സഹായകരമാകുന്നു.

ഏപ്രില്‍ 6-ന് ട്രിനിറ്റി ഫെസ്റ്റ് എന്ന പേരില്‍ ഫാമിലി ഗേറ്റ് റ്റു ഗെതര്‍ നടന്നു. മെഡിക്കല്‍ സെമിനാര്‍, എസ്റ്റേറ്റ് പ്ലാനിങ് (വില്‍ ആന്‍ഡ് പ്രൊബെറ്റ്) ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍, സ്ട്രീറ്റ് മ്യൂസിക്, 25ല്‍ പരം കലാപ്രതിഭകളെ അണിനിരത്തി അവതരിപ്പിച്ച 'അമൃതംഗമായ' ലഘുനാടകം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ട്രിനിറ്റി ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റി. നാടന്‍ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ ശാലകള്‍ ട്രിനിറ്റി ഫെസ്റ്റിനെ ഗൃഹാതുരത്വ സ്മരണകളുണര്‍ത്തിയ ആഘോഷമാക്കി മാറ്റി. മേളക്കൊഴുപ്പോടെ നടത്തിയ ട്രിനിറ്റി ഫെസ്റ്റില്‍ ബാസ്‌കറ്റ്‌ബോള്‍ ഫ്രീ ത്രോ മത്സരവും നടത്തപ്പെട്ടു. നിരവധി യുവാക്കള്‍ മത്സരത്തില്‍ പങ്കെടുത്തു. കോടി തോരണങ്ങളാല്‍ മനോഹരമായി ഒരുക്കിയ ദേവാലയ അംഗണത്തില്‍ ഒരു വലിയ ആഘോഷ മേളമാണ് കാണാന്‍ കഴിഞ്ഞത്. പ്രോഗ്രാം, ഫുഡ്, റിസപ്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ്മയും പറഞ്ഞറിയിക്കാനാവാത്ത ആവേശവും കാണാന്‍ കഴിഞ്ഞു.

മെയ് മാസത്തില്‍ ഫാമിലി കോണ്‍ഫറന്‍സും ജൂണില്‍ ഇടവകയില്‍ നിന്ന് ദൂരസ്ഥലങ്ങളിലേക്കു പോയവരെ പങ്കടുപ്പിച്ചു കൊണ്ട് അലുംനി മീറ്റും സംഘടിപ്പിക്കുന്നു. കേരളത്തിലെ തിമിര ശസ്ത്രക്രിയകള്‍ക്കുള്ള പിന്തുണയും ഹൂസ്റ്റണിലെ നെയ്ബര്‍ഹുഡ് മിഷനുമായി ചേര്‍ന്ന് വിവിധ മിഷന്‍ പദ്ധതികളും ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിയിലുമായി വിവിധ മിഷന്‍ പ്രവര്‍ത്തങ്ങളില്‍ ഇടവക സജീവമായി പ്രവര്‍ത്തിക്കുന്നു. മെയ് 19ന് അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ സന്ദര്‍ശനം ആഘോഷങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ്.

ജൂബിലി സുവനീര്‍, ഓര്‍മ്മകളും സന്ദേശങ്ങളും ഉള്‍ക്കൊള്ളിക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് സുവനീര്‍ കമ്മിറ്റി. ഒപ്പം പാരിഷ് പിക്ചര്‍ ഡയറക്ടറിയും.

ജൂബിലിയുടെ സാംസ്‌കാരികവും ചരിത്രപരവുമായ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചര്‍ച്ച് ഡോക്യുമെന്ററിയും ഇതോടൊപ്പം ഒരുങ്ങുന്നു.

ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഗ്രാന്‍ഡ്ഫിനാലെ ഓഗസ്റ്റ് 10, 11 തിയ്യതികളിലായി ക്രമീകരിച്ചിരിക്കുന്നു.

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ പിന്നിട്ട വഴികളെ പറ്റി ചിന്തിക്കുവാനും വരും വര്‍ഷങ്ങളിലേക്ക് പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി കാത്തിരിക്കാനുമുള്ള ഓരോ അംഗത്തിനും ഒരു ആഹ്വാനമാണ് നല്‍കുന്നത്. സുവര്‍ണ്ണ ജൂബിലി ഭൂതകാലത്തിന്റെ ഒരു ആഘോഷം മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു വഴിവിളക്കാണ്.

ട്രിനിറ്റി സെന്ററില്‍ കൂടിയ പത്ര സമ്മേളനത്തില്‍ വികാരിമാര്‍, കണ്‍വീനര്‍മാര്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

വികാരി റവ. സാം കെ ഈശോ (പ്രസിഡണ്ട്),  അസി.വികാരി ജീവന്‍ ജോണ്‍ (വൈസ് പ്രസിഡണ്ട്) എന്നിവരുടെയും ഷാജന്‍ ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍) തോമസ് മാത്യു (ജീമോന്‍ - കോ കണ്‍വീനര്‍) പ്രയര്‍ സെല്‍ - ടി.എ. മാത്യു (കണ്‍വീനര്‍) ഗ്രേസി ജോര്‍ജ് (കോ-കണ്‍വീനര്‍) സുവനീര്‍ - റെജി ജോര്‍ജ് (കണ്‍വീനര്‍) ഉമ്മന്‍ തോമസ് (കോ - കണ്‍വീനര്‍) ഫിനാന്‍സ് - പുളിന്തിട്ട ജോര്‍ജ് (കണ്‍വീനര്‍) വര്‍ഗീസ് ശാമുവേല്‍ (കോ കണ്‍വീനര്‍) ഫുഡ് - ജോണ്‍ ചാക്കോ (കണ്‍വീനര്‍), ഡാനിയേല്‍ സഖറിയാ (കോ കണ്‍വീനര്‍) പ്രോഗ്രാം (ജോജി ജേക്കബ്) മിഷന്‍ ഇന്ത്യ/ലോക്കല്‍ മിഷന്‍ - എബ്രഹാം ഇടിക്കുള (കണ്‍വീനര്‍), എബി മത്തായി (കോ കണ്‍വീനര്‍) റിസപ്ഷന്‍ - രാജന്‍ ഗീവര്‍ഗീസ് (കണ്‍വീനര്‍), ഷീല മാത്യൂസ് (കോ കണ്‍വീനര്‍) പബ്ലിക് റിലേഷന്‍സ്/മീഡിയ - എം ടി മത്തായി (കണ്‍വീനര്‍) ജോസഫ് വര്‍ഗീസ് (കോ കണ്‍വീനര്‍) ഗായകസംഘം- റോജിന്‍ ഉമ്മന്‍ (കണ്‍വീനര്‍), രേഖ എബ്രഹാം (കോ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 100ല്‍ പരം അംഗങ്ങള്‍ ജൂബിലി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.