ഇന്ത്യയില്‍ പുതുതായി 1.1 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയില്‍ പുതുതായി 1.1 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്


മുംബൈ: മധ്യപ്രദേശില്‍ നടക്കുന്ന നിക്ഷേപകസംഗമത്തില്‍ ഇന്ത്യയില്‍ പുതുതായി 1270 കോടി ഡോളര്‍ (ഏകദേശം 1.1 ലക്ഷം കോടി രൂപ) പുതുതായി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. മധ്യപ്രദേശിലായിരിക്കും ഈ തുക ഉപയോഗപ്പെടുത്തുക. യുഎസില്‍ നിന്നുള്ള അഴിമതിക്കേസില്‍ നിയമയുദ്ധം നടത്തുമ്പോള്‍ തന്നെ ഇന്ത്യയ്ക്കകത്ത് തങ്ങളുടെ സ്വാധീനം ശക്തമാക്കുക തന്നെയാണ് അദാനിയുടെ ലക്ഷ്യം.

സിമന്റ് സംഭരണം കൂടുതല്‍ വിപുലമാക്കല്‍, ഖനനം, സ്മാര്‍ട്ട് മീറ്ററുകള്‍, തെര്‍മല്‍ എനര്‍ജി എന്നീ രംഗത്താണ് മധ്യപ്രദേശില്‍ പണം മുടക്കുക. മധ്യപ്രദേശില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കും. കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ പ്ലാന്റും എയര്‍പോര്‍ട്ടും സ്ഥാപിക്കും. കെനിയ, ശ്രീലങ്ക എന്നിവിടങ്ങളിലെ നിക്ഷേപത്തിന് തിരിച്ചടി നേരിടുകയും അമേരിക്കയില്‍ നിന്നും ഉയര്‍ന്നുവന്ന ചില കേസുകളും കാരണമാണ് ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക എന്ന തീരുമാനത്തില്‍ അദാനിയെ എത്തിച്ചതെന്നും പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന നിക്ഷേപകസംഗമത്തില്‍ മധ്യപ്രദേശില്‍ ഏകദേശം 75000 കോടി രൂപയോളം അദാനി നിക്ഷേപിച്ചിരുന്നു. ഇക്കുറി 25000 കോടി രൂപ അധികം നിക്ഷേപിക്കുകയായിരുന്നു.