ടണല്‍ ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി

ടണല്‍ ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി


ഹൈദരാബാദ്: തെലങ്കാന ടണല്‍ അപകടത്തില്‍പ്പെട്ട എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരങ്കത്തിനകത്തെ യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 

കേരള പൊലീസിന്റെ കഡാവര്‍ നായകളാണ് തുരങ്കത്തിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്തിയത്. മറ്റു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഫെബ്രുവരി 22നാണ് തെലങ്കാനയില്‍ ടണല്‍ തകര്‍ന്ന് അപകടമുണ്ടായത്. രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളടക്കം എട്ടു പേരാണ് തുരങ്കത്തില്‍ അകപ്പെട്ടത്.

മേല്‍ക്കൂരയിലെ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാന്‍ ചില തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം.

നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന  തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി 18നാണ് തുരങ്കം തുറന്നത്.