ഭൂരിപക്ഷം പേര്‍ മതം മാറി: ചര്‍ച്ച് ക്ഷേത്രമായി; പാസ്റ്റര്‍ പൂജാരിയും

ഭൂരിപക്ഷം പേര്‍ മതം മാറി: ചര്‍ച്ച് ക്ഷേത്രമായി; പാസ്റ്റര്‍ പൂജാരിയും


ജയ്പുര്‍: ഗോത്ര വര്‍ഗ ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദു മതം സ്വീകരിച്ചതോടെ ചര്‍ച്ച് ക്ഷേത്രമാക്കി മാറ്റി. അതോടെ പാസ്റ്റര്‍ പൂജാരിയുമായി. 

രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലുള്ള സോദ്ല ഗുധയിലാണു സംഭവം. വന്‍ പൊലീസ് സുക്ഷയിലാണ് ചടങ്ങുകള്‍ നടത്തിയതെങ്കിലും സമാധാനപരമായാണ് അവസാനിച്ചത്. 

പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഗരാസിയയുടേത് ഉള്‍പ്പെടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പാണ് ഇവര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഇതില്‍ 30 കുടുംബങ്ങളാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. 

ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വമനസാലെയാണു ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

ഒന്നര വര്‍ഷം മുന്‍പ് തന്റെ സ്വന്തം ഭൂമിയില്‍ ഗരാസിയ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയാണ് അമ്പലമാക്കി മാറ്റിയത്. ഇവിടെ ഭൈരവ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചു. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയത്. പള്ളിക്ക് കാവി നിറം നല്‍കുകയും കുരിശിനു പകരം ഹിന്ദു ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ മതിലില്‍ വരച്ചു ചേര്‍ക്കുകയും ചെയ്തു. 

ഞായറാഴ്ച പ്രാര്‍ഥനകള്‍ക്കു പകരം ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്നു ഗരാസിയ പറഞ്ഞു.