ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മെറ്റയുടെ ഗ്ലോബൽ പബ്ലിക് പോളിസി തലവനെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയിട്ടുണ്ട്.
ഓട്ടോമേറ്റഡ് കണ്ടന്റ് ഫിൽട്ടറിംഗ് സിസ്റ്റത്തിലെ സാങ്കേതിക തകരാറാണ് പോസ്റ്റ് നീക്കത്തിന് കാരണമെന്നാണ് മെറ്റ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഈ കാരണം അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ വിഷയം ഇതോടെ അവസാനിച്ചിട്ടില്ലെന്നും കൂടുതൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മൂലം ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ മെറ്റ തങ്ങളുടെ സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശമാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായത് വലിയ പ്രതിഷേധത്തിനും കേന്ദ്ര സർക്കാരിന്റെ കടുത്ത അമർഷത്തിനും കാരണമായി. സംഭവത്തില്‍ മെറ്റ പറഞ്ഞിരുന്നു. സാങ്കേതിക തകരാര്‍ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പോസ്റ്റ് പുനസ്ഥാപിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയിൽ മെറ്റയും അതിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളും ശക്തമായ നിയന്ത്രണ നിരീക്ഷണങ്ങൾ നേരിടുന്ന സമയത്താണ് പുതിയ വിവാദം. വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരുന്ന പുതിയ യൂസർനെയിം ഫീച്ചർ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജ വ്യക്തിത്വ അവകാശവാദങ്ങൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഡിജിറ്റൽ ലോകത്തെ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഉള്ളടക്ക നിയന്ത്രണങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ഈ സംഭവം ആക്കം കൂട്ടും.
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം
