മുഖം കണ്ടാലറിയില്ലേ...; 'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമുണ്ടായിരുന്നെന്ന് ഡല്‍ഹി പൊലീസ്

മുഖം കണ്ടാലറിയില്ലേ...; 'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമുണ്ടായിരുന്നെന്ന് ഡല്‍ഹി പൊലീസ്


ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിനെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ 2873 ക്രിമിനലുകള്‍ എത്തിയതെന്ന് ഡല്‍ഹി പൊലീസ്. ജൂലൈ 20നും 25നും ഇടയിലാണ് ഇവര്‍ എത്തിയതെന്നും ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ക്യാമറകള്‍ വഴിയാണ് ഇവരെ കണ്ടെത്തിയതെന്നും അക്രമണങ്ങളില്‍ ഇവരുടെ പങ്കും അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. സി ജെപി സമരക്കാർക്കെതിരായ പൊലീസ് നടപടിക്കെതിരെ എ എ റഹീം എംപി സുപ്രീംകോടതിയെ സമീപിച്ചു. പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഫെയ്സ് റെക്കഗനൈസേഷൻ സംവിധാനം ഉപയോഗിക്കുന്നതിനെതിരെയാണ് ഹർജി. പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും എ എ റഹീം എം പി ചൂണ്ടിക്കാട്ടി.

എന്നാൽ, കൊലപാതക കേസുകളില്‍ പ്രതിയായ 101 പേരും കൊലപാതകശ്രമത്തില്‍ പങ്കാളികളായി 62 പേരും കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ട 281 പേരും പീഡനക്കേസുകളില്‍ പ്രതിയായ 61പേരും പോക്‌സോ കേസില്‍പ്പെട്ട ആറ് പേരും ലൈംഗികആക്രമണത്തില്‍ പ്രതികളായ 25 പേരും സമരത്തിലുണ്ടായിരുന്നെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. പ്രതികള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും നിരോധനാജ്ഞ ലംഘിക്കുന്നതുള്‍പ്പടെയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് പറയുന്നു. 

ജന്തര്‍മന്തറിലെ അക്രമസംഭവങ്ങളുടെ നൂറ് കണക്കിന് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിഷേധക്കാര്‍ നിരവധി തവണ സുരക്ഷാ വലയം ഭേദിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൡ നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനലുകളെ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത 2,873 പേരെ തിരിച്ചറിഞ്ഞതായും ഇതില്‍ 989 പേര്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച പോക്‌സോ, പീഡനക്കേസ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.